Monday 2 November 2009

കേരളപാണിനീയത്തിലെ ശബ്ദോല്പത്തി ഒരു പാരിസ്ഥിതിക വിചാരം




കേരളപാണിനീയത്തിലെ ശബ്‌ദോല്‍പ്പത്തി

ഒരു പാരിസ്ഥിതികവിചാരം

ഭാഷകളെ അവ നിലനില്‍ക്കുന്ന പരിസരങ്ങളുമായുള്ള ജൈവബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഹരിതഭാഷാശാസ്‌ത്രം (ecolinguistics) ഉടലെടുക്കുന്നത്‌. ജീവിവര്‍ഗ്ഗങ്ങളും അവയുടെ പരിസ്ഥിതിയുമായുള്ള ബന്ധത്തിന്റെ ഈ മാതൃക നവീനഭാഷാവിജ്ഞാനത്തില്‍ അവതരിപ്പിച്ചത്‌ 1970കളില്‍ എയ്‌നര്‍ ഹോഗനാണ്‌. ഭാഷയെ സംബന്ധിക്കുന്ന ഉപകരണവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കാലമായിരുന്നു അത്‌. തീ കണ്ടുപിടിച്ചതുപോലെയും കൃഷിയാരംഭിച്ചതുപോലെയും മാനവസംസ്‌കൃതിയുടെ സുപ്രധാനമായ നാഴികക്കല്ലായിട്ടായിരുന്നു ഭാഷോപയോഗത്തെ വ്യാഖ്യാനിച്ചിരുന്നത്‌. ഭാഷയെന്ന അതിശക്തമായ ആയുധമുപയോഗിച്ച്‌ മനുഷ്യന്‍ ലോകത്തെ വ്യാഖ്യാനിക്കാനും പ്രകൃതിയ്‌ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനും ശ്രമിച്ചതിന്റെ സാക്ഷ്യങ്ങളാണ്‌ മനുഷ്യപുരോഗതി. മാനവികവിഷയങ്ങളുടെ കേന്ദ്രത്തില്‍ അജയ്യമായ ഒരു മനുഷ്യസങ്കല്‌പം സ്ഥാപിക്കപ്പെട്ടതില്‍ ചെറുതല്ലാത്ത ഒരു പങ്ക്‌ ഭാഷയ്‌ക്കുമുണ്ട്‌.
മറ്റുജീവിവര്‍ഗ്ഗങ്ങളില്‍നിന്നും മനുഷ്യന്‍ വ്യത്യസ്‌തനാകുന്നത്‌ അസാമാന്യമായ മസ്‌തിഷ്‌ക്കവികാസവും ചിന്താശേഷിയും മൂലമാണല്ലോ. ഭാഷാനിരപേക്ഷമായ ചിന്ത അസാധ്യമാണ്‌. സംസ്‌ക്കാരത്തിലേക്കുള്ള വളര്‍ച്ച പ്രകൃതിയില്‍നിന്നുള്ള അകല്‍ച്ചകൂടിയാണെന്നു മനസ്സിലാക്കുമ്പോള്‍, ഭാഷാവികാസത്തെ പ്രകൃതിവിരുദ്ധതയുടെ തോതായി അംഗീകരിക്കേണ്ടിവരും. പ്രകൃതിപ്രതിഭാസങ്ങളെ മുഴുവന്‍ മനുഷ്യന്റെ ഉപയോഗിതയുടെ അടിസ്ഥാനത്തില്‍ ഭാഷകൊണ്ടു പേരിട്ടുവിളിച്ചതിലൂടെ പ്രകൃതിയെന്നത്‌ അപരിമിതമായ ഒരു അസംസ്‌കൃതവിഭവമായി മാറി. നാഗരികതയും അതിന്റെ അനുബന്ധവ്യൂഹങ്ങളും ക്രമാതീതമായി വികസിച്ചുവരുമ്പോഴും ഒരു ഘട്ടംവരെ, എത്രയെടുത്താലും തീരാത്തതാണ്‌ പ്രകൃതിവിഭവങ്ങള്‍ എന്നൊരു പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി പ്രകൃതിയുടെ സ്രോതസ്സുകളെല്ലാം തന്നെ പരിമിതമാണെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുകള്‍ ശാസ്‌ത്രലോകം വെളിപ്പെടുത്തിത്തുടങ്ങി. മനുഷ്യകേന്ദ്രിതമായി വികസിച്ചുവന്ന സംസ്‌ക്കാരവും നാഗരികതയും വൈജ്ഞാനികമണ്ഡലങ്ങളുമെല്ലാംതന്നെ വീണ്ടുവിചാരത്തിനു തയ്യാറായില്ലെങ്കില്‍ മനുഷ്യന്റെപോലും നിലനില്‍പ്പ്‌ അപകടത്തിലാകുമെന്ന അവസ്ഥയാണിന്ന്‌.
ഭാഷയിലൂടെ രൂപീകരിക്കപ്പെടുന്ന പ്രപഞ്ചദര്‍ശനത്തില്‍ മൗലികമായ മാറ്റം അനിവാര്യമാക്കുന്ന സന്ദര്‍ഭമാണിത്‌. നിലനില്‍ക്കുന്ന ഏതെങ്കിലും ഭാഷയേയോ അതിന്റെ ഘടനയേയോ മാറ്റിപ്പണിയുക എന്ന അസംബന്ധമല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ ലോകം, പ്രപഞ്ചം, യാഥാര്‍ത്ഥ്യം തുടങ്ങിയ താത്വികസംവര്‍ഗ്ഗങ്ങളെ ഭാഷാനിരപേക്ഷമായ കേവലതകളായി പരിഗണിക്കുന്നതിനുപകരം അവ ഭാഷയാല്‍ പരുവപ്പെടുത്തപ്പെട്ടവയാണെന്നു കൂടി തിരിച്ചറിയണം. അതുകൊണ്ട്‌ അത്തരം സംവര്‍ഗ്ഗങ്ങളില്‍ ഭാഷയുടെ മനുഷ്യകേന്ദ്രീകരണസ്വഭാവവും പ്രകൃതിവിരുദ്ധതയും കടന്നുകൂടാനിടയുണ്ട്‌. ശ്രദ്ധാപൂര്‍വ്വം ഇഴപിരിച്ചെടുക്കേണ്ട ഇക്കാര്യം ഘടനാവാദം തീര്‍ത്തും അപക്വമായാണ്‌ കൈകാര്യം ചെയ്‌തത്‌. ഭാഷയില്‍ അതിന്റെ ഘടനയ്‌ക്ക്‌ അപ്രമാദിത്വം കല്‌പിച്ചു എന്നു മാത്രമല്ല, മറ്റെല്ലാ മണ്ഡലങ്ങളിലേക്കും തികച്ചും പ്രകൃതിവിരുദ്ധവും ഏകപക്ഷീയവുമായ ഭാഷാഘടന അടിച്ചേല്‍പ്പിക്കുകയും ചെയ്‌തതായിരുന്നു ഘടനാവാദത്തിന്റെ ദൗര്‍ബ്ബല്യം.
ഹരിതഭാഷാശാസ്‌ത്രം ഈയര്‍ത്ഥത്തില്‍ ഘടനാവാദത്തില്‍നിന്നും പൂര്‍ണ്ണമായും വിടുതല്‍നേടുന്നു. യാഥാര്‍ത്ഥ്യത്തിനുമേല്‍ ഭാഷയ്‌ക്കുള്ള അവകാശവാദങ്ങളെ ചോദ്യംചെയ്‌തുകൊണ്ടുമാത്രമേ ഇന്നത്തെ ഭാഷാപഠനങ്ങള്‍ക്കു മുന്നേറാനാവൂ എന്നവര്‍ വിശ്വസിക്കുന്നു. ഭാഷോപയോഗത്തിലെ ശരിതെറ്റുകള്‍ നിര്‍ദ്ദേശിക്കുന്ന പരമ്പരാഗതവ്യാകരണസമ്പ്രദായങ്ങളെ വിമര്‍ശനാത്മകമായി മാത്രമേ ഈ ദര്‍ശനത്തിന്‌ സമീപിക്കാനാവൂ. വിവരണാത്മകമോ നിര്‍ദ്ദേശാത്മകമോ ഘടനാത്മകമോ ചരിത്രപരമോ എന്തുമാകട്ടെ അതിന്റെ സമീപനം, അത്‌ ആത്യന്തികമായി മനുഷ്യഭാഷയുടെ സിദ്ധികളേയും സാദ്ധ്യതകളേയും അന്ധമായി വിശ്വസിക്കുന്നു എന്ന അര്‍ത്ഥത്തിലാണ്‌ വ്യാകരണങ്ങളെ ഹരിതഭാഷാവാദികള്‍ ആക്രമിക്കുന്നത്‌.

വ്യാകരണത്തിലെ പ്രകൃതിവിരുദ്ധത

ലോകഭാഷകളെല്ലാം തന്നെ അവയുടെ വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വ്യാകരണത്തിന്റെ ആവശ്യകത നേരിടുന്നുണ്ട്‌. ഭാഷാവികാസത്തിന്റെ ദശയില്‍ ഒരി ലിഖിതഭാഷ വ്യവസ്ഥപ്പെടുത്തുക, ഭാഷാപ്രയോഗത്തിലെ അവ്യവസ്ഥകള്‍ പരിഹരിച്ചുകൊണ്ട്‌ അവയെ മാനകീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വ്യാകരണനിര്‍മ്മിതിയ്‌ക്കു പിന്നിലുണ്ടാവും. മാനകഭാഷാഭേദത്തെ മറ്റെല്ലാ ഭേദങ്ങള്‍ക്കുംമേല്‍ പ്രതിഷ്‌ഠിച്ചുകൊണ്ട്‌ ഭാഷാപ്രയോഗവൈവിധ്യങ്ങളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങളും വ്യാകരണങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്‌. ജൈവവൈവിധ്യം പോലെത്തന്നെ ഭാഷാവൈവിധ്യവും ഒരു വ്യൂഹത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെന്ന്‌ ഹരിതഭാഷാവാദികള്‍ താക്കീതുചെയ്യുന്നുണ്ട്‌.
ബി.സി. ആറാംശതകത്തോളം പഴക്കമുള്ള വ്യാകരണപാരമ്പര്യം പാശ്ചാത്യവും പൗരസ്‌ത്യവുമായ ഭാഷകള്‍ക്ക്‌ ഉണ്ടായിട്ടുണ്ട്‌. ആയിരത്താണ്ടുകളായി തുടര്‍ന്നുവരുന്ന ഈ ഭാഷാസമീപനം, ശരിയായ ഭാഷാപ്രയോഗം ലക്ഷ്യമാക്കിക്കൊണ്ട്‌ വിദ്യാഭ്യാസത്തിന്റെ പ്രാഥമികദശയില്‍ത്തന്നെ കുട്ടികള്‍ അഭ്യസിച്ചെടുക്കുകയും ചെയ്യുന്നുണ്ട്‌. മനുഷ്യനെ ഒരു സമൂഹജീവിയായി നിലനിര്‍ത്തുന്നതിലും അവന്റെ/അവളുടെ സ്വതന്ത്രചിന്ത വികസിക്കുന്നതിലും ഭാഷയ്‌ക്കുള്ള സ്ഥാനം ഒട്ടും നിഷേധിക്കാതെതന്നെ വ്യാകരണപഠനത്തിലും ഭാഷാസമീപനത്തിലും ചില മൗലികവ്യതിയാനങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയാണ്‌ ഹരിതഭാഷാശാസ്‌ത്രം ഉന്നയിക്കുന്നത്‌.
വ്യാകരണങ്ങളിലെ പ്രകൃതിവിരുദ്ധാംശങ്ങളും മനുഷ്യകേന്ദ്രീകരണത്തിന്റെ സൂചനകളും തിരിച്ചറിയുക എന്നതാണ്‌ അതിന്റെ ഒന്നാമത്തെ പടി. വ്യാകരണസംവര്‍ഗ്ഗങ്ങളും നിയമങ്ങളും അപവാദങ്ങളും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മലയാളവ്യാകരണകൃതികള്‍ രീതിശാസ്‌ത്രപരമായ വ്യത്യസ്‌തത പുലര്‍ത്തുമ്പോഴും അടിസ്ഥാനപരമായി അവയ്‌ക്ക്‌ പ്രകൃതിയോടും ജൈവപരിതസ്ഥിതിയോടും എന്തു സമീപനമാണുള്ളതെന്ന്‌ അവലോകനം ചെയ്യാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.

മലയാളവ്യാകരണങ്ങള്‍ കേരളപാണിനീയംവരെ

ബി.സി. രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള, തമിഴ്‌വ്യാകരണവും കാവ്യമീമാംസയും കൈകാര്യം ചെയ്യുന്ന തൊല്‍ക്കാപ്പിയം പ്രകൃതിയുമായുള്ള മനുഷ്യരുടെ പാരസ്‌പര്യം ആഴത്തില്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ്‌. എങ്കിലും രൂപിമതലം ചര്‍ച്ചചെയ്യുന്ന ചൊല്ലതികാരത്തിലെ പദപ്രയോഗങ്ങളെ വിവരിക്കുന്ന കിളവിയാക്കം ഒന്നാം സൂത്രം ഇപ്രകാരമാണ്‌. ?മനുഷ്യരെ ഉയര്‍തിണൈ എന്നും മനുഷ്യരല്ലാത്തവയെ (തിര്യക്കുകളെ) അല്‍തിണൈ എന്നും പറയും. പദങ്ങള്‍ ഈ രണ്ടുവിഭാഗങ്ങളെ കുറിക്കും?(ഇളയപെരുമാള്‍, സുബ്രഹ്മണ്യപിള്ള 1961:101). പെയര്‍ (നാമം), വിനൈ(ക്രിയ), ഇടൈ (ദ്യോതകം), ഉരി (ഭേദകം) എന്നിങ്ങനെയുള്ള പദവിഭജനങ്ങള്‍ക്കെല്ലാം ഈ മനുഷ്യ-മനുഷ്യേതരവിഭജനം ബാധകമാണ്‌. പാണിനീയ സമ്പ്രദായം പിന്‍പറ്റിക്കൊണ്ട്‌ പില്‍ക്കാലത്ത്‌ തമിഴില്‍ പ്രത്യക്ഷപ്പെട്ട മറ്റനേകം വ്യാകരണങ്ങളിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടിസ്ഥാനവൈരുദ്ധ്യം പരിഹരിക്കപ്പെട്ടുകാണുന്നില്ല. തൊല്‍ക്കാപ്പിയത്തിന്റെ മാതൃക വീണ്ടെടുത്തുകാണുന്നത്‌ 13-ാം ശതകത്തിലെ നന്നൂലിലും സ്ഥിതി മറിച്ചല്ല.
മലയാളഭാഷയുടെ ആദ്യവ്യാകരണം എന്നുപറയാവുന്നത്‌ പതിനാലാം ശതകത്തില്‍ പ്രത്യക്ഷപ്പെട്ട ലീലാതിലകമാണ്‌. മണിപ്രവാളലക്ഷണഗ്രന്ഥമെന്നു പ്രസിദ്ധമെങ്കിലും പാട്ടിന്റെയും മണിപ്രവാളത്തിന്റെയും ലക്ഷണങ്ങള്‍ വിവരിച്ച്‌ പരോക്ഷമായി കേരളഭാഷയുടെ അസ്‌തിത്വം സ്ഥാപിക്കുകയാണ്‌ ലീലാതിലകം വാസ്‌തവത്തില്‍ ചെയ്‌തത്‌. ആദ്യത്തെ ഭാഷാനയരൂപീകരണം കൂടി അവിടെ നടക്കുന്നുണ്ട്‌. എങ്കിലും വ്യവഹാരഭാഷയും അപാമരജനപ്രസിദ്ധമായൊരു സാന്ദര്‍ഭികഭാഷയും തമ്മില്‍ ലീലാതിലകത്തില്‍ പ്രത്യക്ഷപ്പെടുന്ന വൈരുദ്ധ്യം കേവലം സാമൂഹികസാഹചര്യം മാത്രമായി കാണാനാവില്ലതന്നെ. കൃതിയിലുടനീളം ഗ്രന്ഥകാരന്‍ പുലര്‍ത്തുന്ന ഭാഷാഭിമാനത്തിന്റെ സൂചന ഒരു അഭിജാതമലയാളത്തിന്റെ നിലനില്‍പ്പിനുവേണ്ടിക്കൂടിയാണെന്നു കാണാം.
പതിനെട്ടാം നൂറ്റാണ്ടുമുതല്‍ക്ക്‌ (1799ല്‍ ഡ്രമണ്ടിന്റെ കൃതിയോടെ) പാശ്ചാത്യമിഷണറിമാരുടെ ഭാഷാപരിഷ്‌ക്കരണശ്രമങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അന്നുവരെ നിലനിന്നിരുന്ന സംസ്‌കൃത വ്യാകരണസ്വാധീനങ്ങളോടൊപ്പം പാശ്ചാത്യപ്രഭാവവും മലയാളവ്യാകരണനിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ചതിന്റെ പലതരം മാതൃകകള്‍ പില്‍ക്കാലത്തു പ്രത്യക്ഷപ്പെട്ടു. ശാസ്‌ത്രീയഭാഷാപഠനത്തിന്റെ വാര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രധാനകൃതിയാണ്‌ ഗുണ്ടര്‍ട്ടിന്റെ മലയാളഭാഷാവ്യാകരണം. സാങ്കേതികപദസ്വീകാരത്തില്‍ നിഴലിക്കുന്ന ഭാഷാദര്‍ശനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പലേടത്തും തമിഴ്‌ പദങ്ങളെ സ്വീകരിക്കുന്ന ഗുണ്ടര്‍ട്ട്‌ രൂപതലത്തേക്കാള്‍ വാക്യവിചാരത്തിന്‌ പ്രാധാന്യം നല്‍കിക്കാണുന്നു. കേരളപാണിനീയത്തിലേക്കുള്ള മലയാളവ്യാകരണപഥത്തിലെ ഈ നാഴികക്കല്ലിനെ ഏ.ആര്‍ പോലും വേണ്ടത്ര ശ്രദ്ധിച്ചുകാണുന്നില്ല. വല്ലിനം, മെല്ലിനം, ഐകാരക്കുറുക്കം, കുറ്റിയലുകരം, തുടങ്ങിയ സംജ്ഞകളെ തമിഴില്‍നിന്നു സ്വീകരിക്കുന്ന ഗുണ്ടര്‍ട്ട്‌ തദ്ദേശീയമായ ഒരു വ്യാകരണദര്‍ശനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ്‌.
മലയാളിയായ ജോര്‍ജ്ജ്‌ മാത്തനാകട്ടെ, പാശ്ചാത്യധാരയുടെ തുടര്‍ച്ചയായിരിക്കുമ്പോള്‍ത്തന്നെ മൗലികമായ പല ഉപദര്‍ശനങ്ങളും തന്റെ കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്‌. ശബ്ദങ്ങളെ രുതശബ്ദങ്ങളെന്നും ഗദശബ്ദങ്ങളെന്നും തിരിച്ചതില്‍ത്തന്നെയുള്ള വ്യത്യസ്‌തത ശ്രദ്ധേയമാണ്‌. പക്ഷിമൃഗാദികള്‍ പുറപ്പെടുവിക്കുന്ന രുതശബ്ദങ്ങളില്‍നിന്നും മനുഷ്യഭാഷോച്ചാരണങ്ങള്‍ക്കുള്ള വ്യത്യസ്‌തത അദ്ദേഹം ആധുനികസ്വനവിജ്ഞാനത്തിന്റെ സാങ്കേതികത കലര്‍ത്താതെതന്നെ എടുത്തുകാണിക്കുന്നു. ?പുറമേക്കാണുന്ന വസ്‌തുക്കളെക്കുറിച്ച്‌ നമ്മുടെ ഉള്ളില്‍ത്തോന്നുന്ന രൂപങ്ങളുടെ അടയാളങ്ങളായി? വാക്കുകളെ അദ്ദേഹം(1863(2000):32) നിര്‍വ്വചിക്കുന്നു. പദവിഭജനത്തിലും സംജ്ഞാകല്‌പനയിലും ഒട്ടേറെ മൗലികതകള്‍ അവകാശപ്പെടാവുന്ന മലയാഴ്‌മയുടെ വ്യാകരണവും വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല.

കേരളപാണിനീയത്തിലെ ശബ്ദോല്‍പ്പത്തി

കേരളപാണിനീയത്തിന്റെ പൊതുഘടനയില്‍നിന്ന്‌ ഒട്ടൊക്കെ വേറിട്ടുനില്‍ക്കുന്ന അധ്യായമാണ്‌ ശബ്ദോല്‍പ്പത്തി. വാക്യകാണ്ഡത്തിന്‌ താരതമ്യേന കുറഞ്ഞ പ്രാധാന്യം മാത്രം നല്‍കുകയും അവിടെ ചര്‍ച്ചചെയ്യേണ്ട പല കാര്യങ്ങളും മുന്നധ്യായങ്ങളില്‍ പലയിടത്തും അപഗ്രഥിക്കുകയും ചെയ്യുന്ന ഏ. ആര്‍, ഭാഷാദര്‍ശനത്തേയും ഭാഷാവികസന സങ്കല്‌പത്തേയും വ്യാകരണത്തിന്റെ അനിവാര്യതയായി മനസ്സിലാക്കി അതിനായി ഒരധ്യായം കൊടുക്കുകയാണ്‌. കെ. സുകുമാരപ്പിള്ളയെപ്പോലുള്ളവര്‍, ഇതുപോലൊരു ഗ്രന്ഥത്തില്‍ ശബ്ദോല്‍പ്പത്തിവിചാരം അപേക്ഷിതമാണോ(1980:52) എന്നുപോലും സംശയിക്കുന്നുണ്ട്‌. ഹരിതഭാഷാവലോകനത്തിന്‌ വേണ്ടത്ര കരുക്കള്‍ നല്‍കുന്ന ഒരു ഭാഗമാണ്‌ ഈ അധ്യായമെന്നു കാണാം.
വ്യാകരണപഠനത്തിന്റെ അടിസ്ഥാനമാത്രയായി പദത്തെ പരിഗണിക്കേണ്ടതിന്റെ തത്വമാണ്‌ ഏ. ആര്‍. ആദ്യമേ പറഞ്ഞുവെയ്‌ക്കുന്നത്‌:
?വ്യാകരണമെന്നാല്‍ ഭാഷയുടെ ഉപയോഗത്തെ വ്യവസ്ഥപ്പെടുത്തുന്ന ശാസ്‌ത്രമാണല്ലോ. ഭാഷ എന്നാല്‍ മനോവൃത്തികളെ വെളിപ്പെടുത്തുവാനുള്ള ഉപായം. മനോവൃത്തികള്‍ പ്രപഞ്ചത്തെക്കുറിച്ചു പ്രവര്‍ത്തിക്കുന്നു. പ്രപഞ്ചം ദ്രവ്യം, ക്രിയ, ഗുണം - ഈ മൂന്നു തത്വങ്ങളെക്കൊണ്ടു ചമച്ചതെന്നു സമര്‍ത്ഥിക്കാം. ഏതെങ്കിലും ഒരു ചിത്തവൃത്തിയെ ഒറ്റതിരിച്ചു കാണിക്കുന്നത്‌ ഒരു വാക്യം. ഒരുവാക്യത്തെ കെടുതല്‍ വരാത്ത വിധത്തില്‍ അഴിച്ചാല്‍ (അപോദ്ധരിച്ചാല്‍) കയറില്‍നിന്ന്‌ ചകിരിനാരെന്ന പോലെ പദങ്ങള്‍ കിട്ടുന്നു. അതിനാല്‍ ഭാഷയുടെ നാരായവേര്‍ പദമാകുന്നു?(1917(1997):293).
വാക്യം കയറും പദം അതുനിര്‍മ്മിക്കാനുപയോഗിച്ച ചകിരിനാരും ആണെന്നും ഭാഷയാകുന്ന വൃക്ഷത്തിന്റെ നാരായവേര്‍ പദമാണെന്നും ഉള്ള രണ്ടുരൂപകങ്ങളെ യാണ്‌ ഏ. ആര്‍. ഇവിടെ സമന്വയിപ്പിക്കുന്നത്‌. സങ്കല്‌പനതലത്തില്‍ അവ തമ്മില്‍ ഒരു പൊരുത്തവും കാണുന്നില്ല. ഒന്നാമത്തേത്‌ മനുഷ്യനിര്‍മ്മിതമായ കയര്‍ ആദ്യമേ ഉണ്ടായതിനുശേഷം അതിനെ പിരിച്ച്‌ ചകിരിനാരിലെത്തുകയാണെങ്കില്‍ മറ്റത്‌ പ്രകൃതിയില്‍ സ്വാഭാവികമായ ഒന്നിന്റെ മറഞ്ഞിരിക്കുന്ന ആധാരത്തിലേക്കാണ്‌ ചൂണ്ടുന്നത്‌. 39-ാം കാരികയുടെ വിശദീകരണത്തില്‍ ഏ. ആര്‍. തന്നെ പറഞ്ഞിരിക്കുന്നത്‌ മറ്റൊരു വിധമാണ്‌.
?പദത്തെ ഒരു മരത്തിന്റെ നിലയില്‍ സങ്കല്‌പിക്കുന്നതായാല്‍ പ്രകൃതി എന്നതിനെ ആ മരത്തിന്റെ നാരായവേരായി ഗണിക്കാം. അംഗം എന്നതിനെ തടിയായി വിചാരിക്കാം. പ്രത്യയങ്ങള്‍ മരത്തില്‍ കവരങ്ങളുണ്ടാകുന്നതുപോലെ ഒന്നിനുമേല്‍ ഒന്നായി നില്‍ക്കുന്നവയുമാണ്‌?(1917(1997):120).
പദത്തെ മരമായും നാരായവേരായും ചകിരിനാരായും ഒക്കെ വിവരിക്കുന്നതിലെ വ്യത്യസ്‌തത സാന്ദര്‍ഭികമായിരിക്കാമെന്നു കരുതാമെങ്കിലും അവയൊക്കെയും മനുഷ്യോപയോഗത്തിന്റെ അടിസ്ഥാനത്തില്‍മാത്രം വിലയിരുത്തുന്നതിലാണ്‌ ഹരിതഭാഷയുടെ ഇടപെടല്‍. വേദാന്തികളെപ്പോലെ കേവലമായ രൂപകങ്ങളിലേക്ക്‌ ഒരു വൈയാകരണന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത്‌ ആ ഭാഷാദര്‍ശനത്തിന്റെ സ്വഭാവം വ്യക്തമാക്കാനാണ്‌ സഹായിക്കുക. (ശബ്ദവിഭാഗത്തില്‍ ?പ്രയോഗസജ്ജമായ അക്ഷരസമൂഹം? എന്നാണ്‌ പദത്തെ നിര്‍വ്വചിക്കുന്നത്‌. അതുവിവരിക്കാനായി കൊടുക്കുന്ന രൂപകം ഭക്ഷണം പാകംചെയ്യുന്നതിന്റെയും. ലെവി സ്‌ട്രോസിന്റെ നരവംശപഠനങ്ങളില്‍ പ്രകൃതിയേയും സംസ്‌ക്കാരത്തേയും പച്ചയും വേവിച്ചതും എന്ന ദ്വന്ദ്വത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്‌ ഇവിടെ അതേ അര്‍ത്ഥത്തില്‍ പ്രസക്തമാകുന്നു. കേരളപാണിനീയത്തില്‍ ഉപയോഗിച്ചിട്ടുള്ള ഇത്തരം രൂപകങ്ങളെയും ഉദാഹരണങ്ങളേയും മാത്രം അടിസ്ഥാനമാക്കിക്കൊണ്ട്‌ ഒരു പാരിസ്ഥിതികപഠനം സാധ്യമാണ്‌).
പ്രപഞ്ചത്തെക്കുറിച്ചുള്ള മനോവൃത്തികളെ വെളിപ്പെടുത്താനുള്ള ഉപായമായി ഭാഷയെ നിര്‍വ്വചിച്ച ഏ. ആര്‍. തന്നെ അടുത്ത ഖണ്ഡികയില്‍ പദത്തില്‍ നിന്നും പിറകോട്ട്‌ ചെന്ന്‌ അതിനൊരു പ്രകൃതിയും അതിനാധാരമായ പദാര്‍ത്ഥവും അവയ്‌ക്കും പിന്നില്‍ ഒരു സാകല്യപ്രപഞ്ചവും ചിത്രീകരിക്കുന്നതായി കാണാം. തലകീഴായ ഈ പ്രപഞ്ചസങ്കല്‌പം ഭാഷയുടെ പ്രാമാണ്യത്തെയാണ്‌ പരോക്ഷമായി സൂചിപ്പിക്കുന്നത്‌. പ്രപഞ്ചത്തിലുള്ള മൂന്നു തത്വങ്ങളായ ദ്രവ്യം, ക്രിയ, ഗുണം എന്നീ പദാര്‍ത്ഥങ്ങള്‍ക്കെതിരായി ഭാഷയില്‍ സത്ത്വം, ധാതു, ധര്‍മ്മി എന്നീ പ്രകൃതികളാണുള്ളത്‌. പ്രപഞ്ചത്തിലെ ദ്രവ്യങ്ങളെ ബാഹ്യരൂപത്തിലല്ല, അവയുടെ സത്തയിലാണ്‌ ഭാഷയിലൂടെ വെളിപ്പെടുത്തുന്നതെന്ന്‌ ഏ. ആര്‍. സ്ഥാപിക്കുകയാവണം. നാമാദിയാം വിഭാഗത്തിനെല്ലാമര്‍ത്ഥം നിയാമകം എന്ന കാരിക(33)യനുസരിച്ച്‌ ഒരു പദത്തിന്റെ അര്‍ത്ഥമെന്നത്‌ അതിന്റെ സത്തതന്നെയായി ഇവിടെ വ്യാഖ്യാനിക്കുകയാവാം. കാരകപ്രകരണത്തില്‍ ക്രിയയും നാമവും തമ്മിലുള്ള താത്വികവിഭജനം ഇപ്രകാരം വിശദീകരിക്കുന്നു:
ഭൂതമോ ഭാവിയോ വര്‍ത്തമാനമോ ഏതുവിധമായാലും ഒരു പ്രവൃത്തി ഏതുവരെ ഒന്നുകഴിഞ്ഞൊന്ന്‌ എന്ന രീതിയില്‍ അനേകവ്യാപാരങ്ങളുടെ വീചീതരംഗന്യായേന ഉള്ള പ്രവാഹമായിട്ടു നടന്നുവരുന്നതായി നമ്മുടെ ബുദ്ധിയില്‍ തോന്നുന്നുവോ അതുവരെയേ അതിനെ ക്രിയയെന്നു വൈയാകരണന്മാര്‍ വ്യവഹരിക്കുമാറുള്ളൂ. ക്രിയ സിദ്ധമായാല്‍ നാമം തന്നെ. സാദ്ധ്യാവസ്ഥയില്‍ മാത്രമേ ക്രിയാത്വമുള്ളൂ. നാമത്തിന്‌ നമിക്കുന്നത്‌ = വിഭക്ത്യാദ്യര്‍ത്ഥങ്ങളുടെ നേരെ വഴകുന്നത്‌ എന്നാണ്‌ വൈയാകരണന്മാര്‍ വ്യുല്‍പ്പത്തി കല്‌പിക്കുന്നത്‌(1917(1997): 166).
നേരത്തേ കണ്ടതുപോലെ അര്‍ത്ഥമെന്നത്‌ സത്തതന്നെയാണെങ്കില്‍ അതിനുമുന്നില്‍ നമിക്കുന്ന നാമങ്ങള്‍ മനുഷ്യന്റെ വിനയമായി വ്യാഖ്യാനിക്കാവുന്നതാണ്‌. എന്നാല്‍ നാമം ?നമിക്കുന്നത്‌? പ്രപഞ്ചസത്തയ്‌ക്കു മുന്നിലല്ല, വിഭക്തി തുടങ്ങിയ സംബന്ധങ്ങള്‍ക്കുനേരെയാണെന്നു മനസ്സിലാക്കുമ്പോള്‍ ചിത്രം പഴയതുതന്നെയാണെന്നു തീര്‍ച്ചയാക്കാം. ഗുണം എന്ന പദാര്‍ത്ഥത്തിനാധാരമായ ധര്‍മ്മി എന്ന മൂന്നാം പ്രകൃതിയെ ബലാല്‍ക്കാരമായി ധാതുവിലേക്കു തള്ളിക്കയറ്റാനും ഏ. ആര്‍. ശ്രമിക്കുന്നുണ്ട്‌. 34-ാം കാരികയനുസരിച്ച്‌ ഭേദകവും ക്രിയയും തമ്മില്‍ രൂപസാമ്യമുണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലോ. അര്‍ത്ഥത്തിന്റെ അടിസ്ഥാനത്തിലുള്ള പദവിഭജനത്തില്‍, രൂപസാമ്യത്തിന്റെ പേരില്‍ ധര്‍മ്മിയെ ധാതുവിലേക്കു തള്ളിക്കയറ്റുന്നതിലെ അനൗചിത്യവും ശ്രദ്ധിക്കേണ്ടതാണ്‌. തുടര്‍ന്ന്‌ സംസ്‌കൃതനിരുക്തകാരന്മാരുടെ അഭിപ്രായമനുസരിച്ച്‌ നാമത്തെത്തന്നെ ധാതുവിലേക്ക്‌ ചുരുക്കാനുള്ള നിര്‍ദ്ദേശവും സൂചിപ്പിക്കുന്നുണ്ട്‌. ആ തര്‍ക്കങ്ങള്‍ എന്തുതന്നെയായാലും സത്ത്വവും ധാതുവും തമ്മില്‍ പലപ്പോഴും ഒന്നായിത്തീരുന്ന ഉദാഹരണങ്ങളും ഏ. ആര്‍. പിന്നീട്‌ അവതരിപ്പിക്കുന്നു(1917(1997): 295). ഇതിനും പുറമേയാണ്‌ രൂപഭേദത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പദങ്ങളെ പ്രകൃതി, പ്രത്യയം, ഇടനില എന്നിങ്ങനെ വിഭജിക്കാന്‍ ശ്രമിക്കുന്നത്‌.
പാണിനീയവിഭജനമനുസരിച്ച്‌ സുബന്തങ്ങളും തിങന്തങ്ങളുമാണ്‌ പദങ്ങള്‍. രൂപങ്ങളോടുചേരുന്ന പ്രത്യയങ്ങളുടെ സ്വഭാവം മാത്രം ഗണിച്ചുള്ള വിഭജനമാണിത്‌. ഗുണ്ടര്‍ട്ടിന്റെ വ്യാകരണത്തില്‍ പദങ്ങള്‍ക്ക്‌ രൂപം, അനുഭവം എന്നീ രണ്ടു തലങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌ (1851(1991):21). അതില്‍ അനുഭവം എന്ന തലം വാക്യവിചാരത്തിലാണ്‌ അദ്ദേഹം ചര്‍ച്ചചെയ്യുന്നത്‌. കേരളപാണിനീയത്തിലെ സമ്മിശ്രസമീപനങ്ങളുടെ പ്രതിഫലനം മാത്രമാണ്‌ മേല്‍ക്കണ്ട അവ്യവസ്ഥ എന്നു വ്യക്തം. സി. എല്‍. ആന്റണിയെപ്പോലുള്ള വിമര്‍ശകര്‍ ഇവ രണ്ടും ഒരേസമയത്തു പരിഗണിക്കേണ്ടതാണെന്നു പ്രസ്‌താവിക്കുന്നുമുണ്ട്‌(1973(1994):53). പഠിതാവിന്റെ സൗകര്യമല്ല, മറിച്ച്‌ ദാര്‍ശനികനിലപാടാണ്‌ പദവിഭജനത്തില്‍ പ്രസക്തമാകുന്നതെന്ന്‌ ഇത്രയും കൊണ്ട്‌ വ്യക്തമാകുമല്ലോ. കേരളപാണിനീയത്തിലെ പദവിഭജനം അതുകൊണ്ടുതന്നെ പ്രപഞ്ചസാകല്യദര്‍ശനത്തിനുപകരം പരിമിതമായ മനുഷ്യകേന്ദ്രിതവീക്ഷണത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നതെന്നുകാണാം.

വിവര്‍ത്തനപ്രക്രിയ

ഭാഷാവികസനപ്രക്രിയയുടെ സുപ്രധാനമര്‍മ്മങ്ങള്‍ വ്യക്തമാക്കുന്ന ഭാഗമാണ്‌ ഏ. ആറിന്റെ വിവര്‍ത്തനപ്രക്രിയാവിചാരം. അദ്ദേഹത്തിന്റെ നിര്‍വ്വചനമനുസരിച്ച്‌, രൂപനിഷ്‌പാദനത്തിനുള്ള സൗകര്യത്തിനോ പൊതുവായി നില്‍ക്കുന്ന അര്‍ത്ഥത്തെ വിശേഷപ്പെടുത്താനോവേണ്ടി ഏകാക്ഷരാത്മകമായ മൂലപ്രകൃതിയില്‍ ചെയ്യുന്ന വികാരങ്ങള്‍ക്കാണ്‌ വിവര്‍ത്തനപ്രക്രിയ എന്നു പേര്‍ചെയ്‌തത്‌(1917(1997):297). മൂലപ്രകൃതി എന്ന സങ്കല്‌പം ഭാഷയുടെ സാധ്യതകളുടെ മുഴുവന്‍ ഖനിയായിട്ടാണ്‌ സങ്കല്‌പിക്കപ്പെടുന്നത്‌. അതുകൊണ്ടാവണം വിത്തിന്റെ രൂപകം അദ്ദേഹം ഉപയോഗിക്കുന്നത്‌. (?ബീജത്തില്‍ തരു?വിന്റെ സാധ്യത അദ്ദേഹം അനുപ്രയോഗസന്ദര്‍ഭത്തിലും ഉപയോഗിക്കുന്നുണ്ട്‌(1917(1997):226).) ഭാഷയിലെ എല്ലാ വികാസങ്ങളും അതില്‍ ആദ്യമേയുള്ള സാധ്യതകളുടെ ആവിഷ്‌ക്കാരം മാത്രമാണെന്ന ഒരു ധാരണ ഇതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്നതായി കാണാം. ഭാഷയുടെ ആദ്യദശയില്‍ ഏകമാത്രകധാതുക്കള്‍ മാത്രമാണുണ്ടായിരുന്നതെന്നും പിന്നീട്‌ വ്യവസ്ഥാപൂര്‍ണ്ണമായ വ്യാകരണപ്രക്രിയകളുടെ ഫലമായി അവ ആവിഷ്‌ക്കാരപൂര്‍ണ്ണതയിലേക്ക്‌ പുരോഗമിക്കുകയാണെന്നും അദ്ദേഹം വാദിക്കുന്നു.
മൂലഭൂതമായ പ്രകൃതി അവ്യാകൃതമാണ്‌; അത്‌ നാമമോ കൃതിയോ ഭേദകമോ ആയി പരിണമിക്കണമെങ്കില്‍ അതില്‍ ചില വികാരങ്ങള്‍ വരണം(1917(1997):296).
ഒരു ജീവല്‍ഭാഷയുടെ സ്വയംനവീകരണശേഷിയെ ഏ. ആര്‍. മനസ്സിലാക്കുന്ന രീതിയില്‍നിന്നും ഉരുത്തിരിയുന്ന പ്രകൃതിസങ്കല്‌പമാണ്‌ ഇവിടെ പ്രസക്തം. അപരിമിതവും അനന്തവുമായ ഒരു സ്രോതസ്സായാണ്‌ മൂലപ്രകൃതിയെ സങ്കല്‌പിക്കുന്നത്‌. അതിനുമേല്‍ എത്രവേണമെങ്കിലും ഇടപെടലുകള്‍ ആകാം. രൂപനിഷ്‌പത്തിക്കുമുമ്പ്‌ പ്രകൃതി കേവലാവസ്ഥയിലാണെന്നും അര്‍ത്ഥത്തിന്റെ അടിസ്ഥാനത്തില്‍ അവ നാമമായും കൃതിയായും ഭേദകമായും ഉടലെടുക്കുയാണെന്നും അദ്ദേഹം പറയുന്നു. അതിനുള്ള ഉദാഹരണമാകട്ടെ, ?മുട്ടവിരിഞ്ഞ്‌ പൂടമുളച്ച്‌ കുട്ടി കൂവിത്തുടങ്ങിയതിനുമേലേ കാക്കയോ കുയിലോ എന്നു തിട്ടപ്പെടൂ? എന്നും. ക്ലാസ്സുമുറിയിലെ നര്‍മ്മത്തിനായുള്ള ഉദാഹരണമാണെങ്കിലും കാക്കയ്‌ക്കും കുയിലിനും പൊതുവായി ഒരു മുട്ടയുണ്ടാകുമോ എന്നു സംശയം തോന്നുമാറ്‌ ആശയവ്യതിചലനത്തിനുമാത്രമേ ഈ ഉപമ ഉപകരിക്കൂ.

ഭാഷാവികസനസങ്കല്‌പം

ഘട്ടവിഭാഗകല്‌പനയിലും ആറുനയങ്ങളിലും വിവരിച്ചുവന്ന മലയാളഭാഷാപരിണാമത്തിന്റെ ഭാവിയിലേക്കുള്ള സാധ്യതയാണ്‌ ശബ്ദോല്‍പ്പത്തിയില്‍നിന്നും നാം വായിച്ചെടുക്കേണ്ടത്‌. ആഗമം പ്രമാണിച്ച്‌ ശബ്ദങ്ങളെ ആഭ്യന്തരമെന്നും ബാഹ്യമെന്നും ഏ. ആര്‍. വിഭജിക്കുന്നു. ഭാഷാകുടുംബസങ്കല്‌പത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വിഭജനം. ദ്രാവിഡഭാഷകളില്‍ നിന്നും സ്വീകരിക്കുന്ന പദങ്ങള്‍ ആഭ്യന്തരവും അതിനുപുറത്തുനിന്നുള്ളവ ബാഹ്യവും. ആഭ്യന്തരം തന്നെ മലയാളത്തിലെ തനതു ശബ്ദങ്ങള്‍ 'സ്വന്തം'; സഗോത്രഭാഷകളില്‍ പൊതുവായുള്ളവ 'സാധാരണം', മലയാളത്തിലെ പ്രാദേശികഭേദങ്ങള്‍ 'ദേശ്യം' എന്നിങ്ങനെ മൂന്നായിപ്പിരിയുന്നു. ഇന്നത്തെ മാനകീകരണത്തിനുമുന്വുള്ള അവസ്ഥയിലാണ്‌ 'സ്വന്തം' എന്ന പദസഞ്ചയം ഏ.ആര്‍. സൂചിപ്പിക്കുന്നത്‌. ദേശ്യഭേദങ്ങള്‍ക്കപ്പുറമുള്ള ഒരു പൊതുമലയാളത്തെ നിലവാരമായി കല്‌പിച്ചുകൊണ്ടാണ്‌ ഏ. ആര്‍. ഈ വിഭജനം നടത്തുന്നത്‌. അതുപോലെ ബാഹ്യപദങ്ങളെ 'തത്ഭവ'മെന്നും 'തത്സമ'മെന്നും തിരിക്കുന്നു. സംസ്‌കൃതത്തില്‍നിന്നുള്ള പദങ്ങളെയാണ്‌ ഇവയില്‍ പ്രധാനമായി ഗണിക്കുന്നതെന്ന്‌ വിശദീകരണത്തില്‍നിന്നും വ്യക്തമാകുന്നുണ്ട്‌.
ഭാഷ വളരേണ്ട ദിശയെസംബന്ധിച്ച സുപ്രധാനമായ ഒരു നിരീക്ഷണമാണ്‌ ഏ. ആര്‍. ഇവിടെ അവതരിപ്പിക്കുന്നത്‌. ഭാഷകളുടെ പാരിസ്ഥിതികപഠനങ്ങള്‍ അവയുടെ വൈവിധ്യവും സര്‍ഗ്ഗാത്മകതയും നിലനിര്‍ത്തേണ്ട അനിവാര്യത ബോധ്യപ്പെടുത്തുന്നുണ്ട്‌. ആധുനികനാഗരികതയുടെ വളര്‍ച്ചയും ആഗോളവല്‍ക്കരണപ്രവണതകളും ഈ വൈവിധ്യത്തെയാണ്‌ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌. മനുഷ്യന്റെ സര്‍ഗ്ഗാത്മകശേഷി പോലെത്തന്നെ ഭാഷയ്‌ക്കും സ്വാഭാവികമായ സര്‍ഗ്ഗസിദ്ധികളുണ്ടെന്നും, നൈസര്‍ഗ്ഗികമായ സ്വയംവികാസക്ഷമത ഭാഷകളില്‍ കണ്ടെത്തി അവയുടെ വളര്‍ച്ചയ്‌ക്ക്‌ അവസരമൊരുക്കുകമാത്രമേ നമുക്കു ചെയ്യാനാവൂ എന്നും ഹരിതഭാഷാവാദികള്‍ വാദിക്കുന്നു. എന്നാല്‍ പദങ്ങളില്‍ പാരമ്പര്യവ്യാകരണം കണ്ടെത്തുന്ന 'തനിമ'യും 'ശുദ്ധി'യും അതിന്റെ സാംസ്‌ക്കാരികമായ ഏകപക്ഷിയതയ്‌ക്കും ആധികാരികതയ്‌ക്കുമുള്ള തെളിവായാണ്‌ മനസ്സിലാക്കേണ്ടത്‌.
ലീലാതിലകത്തിലും ദേശി, സംസ്‌കൃതഭവം, സംസ്‌കൃതരൂപം എന്നിങ്ങനെയുള്ള വിഭജനമുണ്ടെങ്കിലും 'കൂന്തല്‍വാദം' പോലുള്ള ചര്‍ച്ചകളില്‍ കുറേക്കൂടി സമഗ്രവും പ്രാദേശികവുമായ ഒരു സംസ്‌ക്കാരദര്‍ശനത്തിന്റെ സാന്നിധ്യം ബോധ്യമാകുന്നതാണ്‌. മലയാളഭാഷയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന്‌ പ്രത്യേകിച്ചും പ്രസക്തമാകുന്ന വേളയില്‍, ഭാഷയുടെ ജൈവസന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിക്കൊണ്ട്‌ അതിനെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമം, ആത്മഹത്യാപരമാണെന്ന്‌ ഓര്‍മ്മിപ്പിക്കുക കൂടി ഹരിതഭാഷാപഠിതാവിന്റെ ദൗത്യമായിരിക്കും. വംശനാശഭീഷണിയെ ജീവശാസ്‌ത്രം എത്ര ഗൗരവമായി കരുതുന്നുവോ അത്രതന്നെ ശ്രദ്ധ ഭാഷാനിരീക്ഷകര്‍ക്ക്‌ നാശോന്മുഖഭാഷകളോടും ഉണ്ടാവേണ്ടതാണ്‌.

ഉപസംഹാരം

മലയാളം ഒരു നൂറ്റാണ്ടിലേറെയായി നെഞ്ചേറ്റുന്ന കേരളപാണിനീയം പോലൊരു സമഗ്രകൃതിയുടെ സ്വാഭാവികഘടനയില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ശബ്ദോല്‍പ്പത്തി എന്ന അധ്യായം ഉയര്‍ത്തുന്ന ചില പാരിസ്ഥിതിക സൂചനകളിലേക്ക്‌ വിരല്‍ചൂണ്ടുവാന്‍ മാത്രമാണ്‌ ഇവിടെ ശ്രമിച്ചിട്ടുള്ളത്‌. ഭാഷയിലെ മനുഷ്യകേന്ദ്രീകരണത്തിന്റെയും പ്രകൃതിവിരുദ്ധതയുടേയും അംശങ്ങള്‍ വ്യക്തമാകുന്ന ഏതാനും സന്ദര്‍ഭങ്ങള്‍മാത്രമാണിവ. ഭാഷയുടെ പദകോശവും വ്യാകരണവും ആണ്‌ നമ്മുടെ അനുഭവങ്ങളെ പരുവപ്പെടുത്തുന്നതും നമ്മുടെ ഐന്ദ്രിയാനുഭവങ്ങള്‍ക്ക്‌ അര്‍ത്ഥം കല്‌പിക്കുന്നതും. വ്യാകരണമെന്നത്‌ മനുഷ്യാനുഭവങ്ങളുടെ സിദ്ധാന്തമായും സാമൂഹികപ്രവര്‍ത്തനങ്ങളുടെ തത്ത്വമായും പ്രവര്‍ത്തിക്കണമെന്ന ഉദ്‌ബോധനം പ്രശസ്‌ത ഹരിതഭാഷാവാദിയായ ഹാലിഡേ(2001:179)യുടേതാണ്‌. ഉല്‍പ്പാദനരീതികളേയും ഉപാധികളേയും ആശ്രയിച്ചുകൂടിയാണ്‌ ഒരു പ്രത്യേക ചരിത്രഘട്ടത്തിലെ വ്യാകരണത്തിന്റെ അര്‍ത്ഥനിര്‍മ്മിതി സാധ്യമാകുന്നത്‌. ചരിത്രത്തിലുടനീളം ഒരു ഭാഷയ്‌ക്ക്‌ ഒരൊറ്റ വ്യാകരണം മാത്രമേ ആകാവൂ എന്നില്ല. പലപ്പോഴും ജീവല്‍ഭാഷകളില്‍ ഒരേസമയം ഒന്നിലധികം വ്യാകരണങ്ങള്‍ സാധ്യമാകാറുണ്ട്‌. കേരളപാണിനീയത്തോടുള്ള പ്രതികരണമെന്ന നിലയ്‌ക്കല്ലാതെ മലയാളത്തില്‍ ഒരു ഭാഷാചര്‍ച്ചയും നിലനില്‍ക്കുന്നില്ല എന്നത്‌ ആ ഗ്രന്ഥത്തിന്റെ മേന്മയേയും മലയാളഭാഷാപഠനത്തിന്റെ പോരായ്‌മയേയും ഒരേസമയം വെളിപ്പെടുത്തുന്നതാണ്‌.

സഹായകഗ്രന്ഥങ്ങള്‍

ആന്റണി, സി. എല്‍ 1973(1994) കേരളപാണിനീയഭാഷ്യം, കോട്ടയം: ഡിസി ബുക്‌സ്‌
ഇളയപെരുമാള്‍, എസ്‌. ജി. സുബ്രഹ്മണ്യപിള്ള (വ്യാ) തൊല്‍ക്കാപ്പിയം, തിരുവന ന്തപുരം: സരസ്വതിനിവാസ്‌
ഗുണ്ടര്‍ട്ട്‌, ഹെര്‍മന്‍ 1851 (1991) മലയാളഭാഷാവ്യാകരണം, കോട്ടയം: ഡി.സി.ബുക്‌സ്‌
മാത്തന്‍, ജോര്‍ജ്‌ 1868(2000) മലയാഴ്‌മയുടെ വ്യാകരണം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌
രാജരാജവര്‍മ്മ, ഏ. ആര്‍, 1917(1997), കേരളപാണിനീയം, കോട്ടയം: ഡി.സി.ബുക്‌സ്‌
്‌വേണുഗോപാലപ്പണിക്കര്‍, ടി.ബി. 2006 ഭാഷാലോകം, കോട്ടയം: ഡി.സി.ബുക്‌സ്‌
സുകുമാരപിള്ള, കെ. 1980 കൈരളീശബ്ദാനുശാസനം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌
Fill, Alwin and Peter Mulhausler (eds) 2001 The Ecolinguistics Reader: Language Ecology and Environment, London: Continuum
Gopalapillai, A R 1985 Linguistic Interpretation of Lilathilakam, Trivandrum: DLA
Halliday, M A K 2001 The New Ways of Meaning, in Fill and Muhlhausler (eds) 2001:170-202
Haugen, Einar 1972 The Ecology of Language, Stanford: Stanford Uty Press


ഹരിതഭാഷാവിജ്ഞാനം




ഡോ. ടി. ശ്രീവത്സന്‍



ഭാഷയും സമൂഹവും തമ്മില്‍ ഉണ്ടെന്നു സങ്കല്‌പിക്കുന്ന പ്രത്യക്ഷബന്ധത്തിന്റെ അടിസ്ഥാനത്തില്‍, ഏതെങ്കിലും ഒന്നിനെ പഠിച്ചുകൊണ്ട്‌ മറ്റതിനെക്കുറിച്ചറിയാമെന്ന സാമൂഹികഭാഷാശാസ്‌ത്രത്തിന്റെ അവകാശവാദം ഇന്ന്‌ കാലഹരണപ്പെട്ടിരിക്കുന്നു. 'ഭാഷ സമൂഹത്തിന്റെ കണ്ണാടിയാണ്‌' എന്ന പഴയ പ്രസ്‌താവവും ഇന്ന്‌ അപഹാസ്യമായിത്തീര്‍ന്നിരിക്കുകയാണ്‌. യാഥാര്‍ത്ഥ്യത്തെ അതേപടി പ്രതിഫലിപ്പിക്കുകയല്ല, മറിച്ച്‌ സജീവമായിത്തന്നെ സൃഷ്ടിക്കുകയാണ്‌ ഭാഷ ചെയ്യുന്നതെന്ന്‌ ഇന്ന്‌ തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ 'മനുഷ്യസംസ്‌ക്കാരം നാളിതുവരെ ആര്‍ജ്ജിച്ചതില്‍വെച്ച്‌ ഏറ്റവും മഹത്തായ നേട്ടമാണ്‌ ഭാഷ' എന്നും മറ്റുമുള്ള അതിവാദങ്ങളെ നമുക്ക്‌ സംശയത്തോടെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ.
ഭാഷകരുടെ ലോകവീക്ഷണത്തെ ഭാഷ എങ്ങനെ പരുവപ്പെടുത്തുന്നുവെന്ന്‌ സപീര്‍ - വോര്‍ഫ്‌ അനുമാനവും അതിനുമുന്‍പും ശേഷവുമുള്ള പലതത്വങ്ങളും തെളിയിച്ചിട്ടുണ്ട്‌. പൗരസ്‌ത്യവും പാശ്ചാത്യവുമായി സഹസ്രാബ്ദങ്ങളുടെ വേരുകളുള്ള ഈ അവബോധം പക്ഷേ, മറ്റു പല പരിഗണനകളാല്‍ ഭാഷാശാസ്‌ത്രത്തില്‍ തഴയപ്പെടുകയായിരുന്നിരിക്കണം. യാഥാര്‍ത്ഥ്യത്തെ സൃഷ്ടിക്കാനും, അങ്ങനെ സൃഷ്ടിക്കപ്പെട്ട യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമായ ഭാഷയെ പഠിക്കാനും അതിന്റെ അപ്രമാദിത്വത്തെ വിമര്‍ശിക്കാനും നമുക്ക്‌ ഭാഷവേണം എന്നിടത്താണ്‌ ഇന്നത്തെ ഭാഷാപഠനം മുട്ടുകുത്തുന്നത്‌. പഠനവസ്‌തുവും പഠനമാധ്യമവും പഠിക്കുന്ന വ്യക്തിയും ഒന്നുതന്നെയാകുമ്പോള്‍ സംഭവിക്കുന്ന കെണിയാണിത്‌. 1 + 1 = 2 എന്ന ഗണിതവാക്യത്തെ ?ഒന്നും ഒന്നും രണ്ടാണ്‌? എന്ന ഭാഷാവാക്യമാക്കുകയും അതിനുശേഷം ആനുഭവികലോകത്തില്‍നിന്നും അതു ശരിവയ്‌ക്കുന്ന ഉദാഹരണം കണ്ടെത്തുകയും ചെയ്‌താണ്‌ നാം മനസ്സിലാക്കുന്നത്‌. എന്നാല്‍ ഭാഷയിലെ വാക്യങ്ങളുടെ സത്യാത്മകത നമുക്ക്‌ എങ്ങനെ തെളിയിക്കാനാവും? ഗണിതത്തിലേതുപോലെ ഇവിടേയും ഭാഷയ്‌ക്കു പുറത്തുള്ള ഒരു ഇടമോ മാധ്യമമോ കണ്ടെത്താന്‍ കഴിയാത്തിടത്തോളം അതിന്റെ വസ്‌തുനിഷ്‌ഠത ഒരുതരം ധാരണയോ വിശ്വാസമോ മാത്രമായിത്തീരുന്നു. ശാസ്‌ത്രീയതയ്‌ക്കും യുക്തിചിന്തയ്‌ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ട്‌, മനുഷ്യപുരോഗതിലക്ഷ്യമാക്കിയ പ്രബുദ്ധതാദര്‍ശനങ്ങളാകമാനം, മനുഷ്യചിന്തയിലെ ഏറ്റവും വലിയ ?അന്ധവിശ്വാസ?മായ ഭാഷയെ അടിത്തറയായി സ്വീകരിച്ചുകൊണ്ടുള്ളവയായിരുന്നു. മാനവികവാദം കെട്ടിപ്പണിതുണ്ടാക്കിയ ആ അടിത്തറയുടെ വിള്ളലുകളും കളങ്കവും തിരിച്ചറിയുമ്പോള്‍ മനുഷ്യസംസ്‌കൃതിയുടെ മഹാഗോപുരങ്ങളപ്പാടെ നിലംപൊത്തുന്ന കാഴ്‌ചയാണ്‌ സമകാലചിന്തകള്‍ നമുക്കു കാണിച്ചുതരുന്നത്‌.

പരിസ്ഥിതി എന്ന രൂപകം

ഭാഷാശബ്ദങ്ങളും അവകുറിക്കുന്ന വസ്‌തുക്കളും തമ്മിലുള്ള ബന്ധം ഇച്ഛാനുസാരി(arbitrary)യാണെന്ന ഫെര്‍ഡിനാന്റ്‌ ഡി സൊസ്യൂറിന്റെ നിരീക്ഷണം നാം മനസ്സിലാക്കുന്നത്‌ കേവലം സാങ്കേതികമായ അര്‍ത്ഥത്തില്‍ മാത്രമാണ്‌. വ്യക്തികള്‍ക്കു പേരിടുന്നതുപോലെത്തന്നെ ഓരോ പ്രത്യേകഭാഷയും അതിലൂടെ വിനിമയം ചെയ്യുന്ന എല്ലാ വസ്‌തുക്കള്‍ക്കും വസ്‌തുതകള്‍ക്കും പേരിട്ടുവിളിക്കുന്നുണ്ട്‌. വ്യക്തിസത്തയും അവന്റെ / അവളുടെ പേരും തമ്മിലുള്ളതുപോലുള്ള അന്തരം, വസ്‌തുക്കളും അവ കുറിക്കുന്ന നാമവും തമ്മിലുണ്ടെന്ന്‌ നാം ഓര്‍ക്കാറേയില്ല. പുഴയും കടലും മരവും പൂവും പുഴുവുമൊക്കെ മനുഷ്യന്റെ കാഴ്‌ചപ്പാടില്‍നിന്നുകൊണ്ട്‌ അവയുടെ ഉപയോഗിതയുടെ അടിസ്ഥാനത്തിലുള്ള പേരുകളാണെന്നു വ്യക്തം. പ്രപഞ്ചസൃഷ്ടിക്കുശേഷം യഹോവ, തന്റെ സൃഷ്ടികള്‍ക്കെല്ലാം മനുഷ്യന്‍ എന്തുപേരിടുമെന്നറിയാനായി കൗതുകപ്പെടുന്ന സന്ദര്‍ഭം ബൈബിള്‍ ഉല്‌പത്തിപുസ്‌തകത്തിലുണ്ട്‌. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളിലും മീതെയായി യഹോവ മനുഷ്യനെ പ്രതിഷ്‌ഠിച്ചു. സകലജീവജാലങ്ങള്‍ക്കും മനുഷ്യന്‍ പേരിട്ടു. അവ 'അതാ'യിത്തീര്‍ന്നു. നാമകരണത്തിലെ ഈ മനുഷ്യകേന്ദ്രീകരണത്തില്‍ത്തുടങ്ങുന്നു ഭാഷയിലെ കുഴപ്പങ്ങള്‍. പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതചൂഷണത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ ഭീഷണമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനാവസ്ഥയില്‍, ലോകമെമ്പാടും ഉയര്‍ന്നുവരുന്ന പാരിസ്ഥിതികദര്‍ശനത്തിന്റെ നിലപാടുതറയില്‍നിന്നുകൊണ്ട്‌ ഭാഷ എന്ന പ്രതിഭാസത്തെ സമീപിക്കുവാനുള്ള ശ്രമമാണ്‌ ഹരിതഭാഷാവിജ്ഞാനം എന്ന ശാഖയ്‌ക്ക്‌ തുടക്കം കുറിച്ചത്‌.
1912ല്‍ എഡ്വേര്‍ഡ്‌ സപീര്‍ എന്ന പാശ്ചാത്യഭാഷാശാസ്‌ത്രജ്ഞന്റെ ?ഭാഷയും പരിസരവും? എന്ന പ്രബന്ധത്തിലാണ്‌ ഹരിതഭാഷാവിജ്ഞാനത്തിന്റെ ആദ്യാങ്കുരങ്ങള്‍ കണ്ടെത്താനാവുക. ഭാഷയിലെ സങ്കീര്‍ണ്ണചിഹ്നങ്ങള്‍, അതു സംസാരിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഭൗതികവും സാമൂഹികവുമായ പരിസരങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടാവുമെന്ന്‌ അക്കാലത്തുതന്നെ അദ്ദേഹം നിരീക്ഷിച്ചു. ഭാഷയുടെ പദാവലിയിലും സ്വനതലത്തിലും വ്യാകരണത്തിലും ഈ പ്രതിഫലനം കണ്ടെത്താനാവുമത്രേ. അവയില്‍ പദാവലിയിലാണ്‌ പരിസരസ്വാധീനം എറ്റവും പ്രകടമാവുക. കടലോരനിവാസികളായ ഗോത്രവര്‍ഗ്ഗക്കാരുടെ ഭാഷയില്‍ സമുദ്രജീവികളുടെ സൂക്ഷ്‌മതലത്തിലുള്ള വിവരങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന പദാവലി കണ്ടെത്തിയിട്ടുണ്ട്‌. കാലാവസ്ഥ, ജലജീവികളുടെ ജീവിതചക്രം, തുടങ്ങി ഒട്ടേറെ പരിസരസവിശേഷതകള്‍ അവര്‍ ഭാഷയിലൂടെ പകരുന്നതായി കാണാം. അതുപോലെ മരുഭൂമിയിലെ പ്രാചീനനിവാസികളുടെ ഭാഷയില്‍ അവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രത്യേകജീവിവര്‍ഗ്ഗങ്ങളും ഒക്കെ വ്യക്തമായി കുറിക്കാനുള്ള പദാവലി കണ്ടെത്താം. പദാവലീതലത്തിലെ ഐച്ഛികവികാസമെന്നാണ്‌ സപീര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌(Sapir 2001(1912):16).
ഈ ഉദാഹരണങ്ങളില്‍നിന്നും ഒരു പ്രത്യേകപ്രദേശത്തെ ഭാഷ, ആ പരിസരത്തെ ജീവികളേയും സാഹചര്യങ്ങളേയും പ്രതിഫലിപ്പിക്കുക മാത്രമല്ല, ആ ഭാഷകസമൂഹത്തിന്‌ തങ്ങളുടെ പരിതസ്ഥിതിയോടുള്ള സമീപനമെന്തെന്ന്‌ വ്യക്തമാക്കുകകൂടിയാണ്‌ ചെയ്യുന്നതെന്ന്‌ സപീര്‍ അക്കാലത്തുതന്നെ തിരിച്ചറിഞ്ഞു. ഭാഷകളുടെ സ്വനവ്യവസ്ഥയുടെ പൊതുസ്വഭാവത്തെ, ആ ഭാഷ നിലനില്‍ക്കുന്ന ഭൗതികസാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്‌. മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്‌ പ്രതികൂലമായ ഒട്ടേറെ ഭൗതികസാഹചര്യങ്ങളുമായി മല്ലിടേണ്ടിവരുന്നതുകൊണ്ട്‌ അവരുടെ ഭാഷയുടെ സ്വനതലം കൂടുതല്‍ പരുഷവും പരുക്കനുമായി മാറുന്നു. സ്വാഭാവികമായും സമതലപ്രദേശങ്ങളില്‍ നിവസിക്കുന്നവരുടെ ഭാഷാശബ്ദങ്ങള്‍ താരതമ്യേന മൃദുവായി കാണപ്പെടുകയും ചെയ്യുന്നു(Sapir 2001(1912):18).
സംസ്‌ക്കാരവും ഭാഷയും പരിതസ്ഥിതിയുമായുള്ള ബന്ധം ഋജുവോ ലളിതമോ അല്ല. ഭാഷകരുടെ ബോധമണ്ഡലത്തില്‍ ഒരു സാംസ്‌ക്കാരികപരിണാമം സ്വീകരിക്കപ്പെടുന്ന അത്രയും വേഗത്തില്‍ ഒരു ഭാഷാപരിണാമം സ്വീകരിക്കപ്പെടാറില്ല. സംസ്‌ക്കാരത്തിലെ മാറ്റങ്ങള്‍, ബോധപൂര്‍വ്വവും എളുപ്പത്തില്‍ തിരിച്ചറിയാവുന്നതുമാണെങ്കില്‍, ഭാഷയിലെ മാറ്റങ്ങള്‍ മനുഷ്യന്റെ ഇച്ഛാശക്തിക്കുമപ്പുറം നില്‍ക്കുന്ന ചില മാനവികഘടകങ്ങളാല്‍ സംഭവിക്കുന്നതാണ്‌. അതുകൊണ്ടൊക്കെത്തന്നെ സാംസ്‌ക്കാരികപരിണാമവും ഭാഷാപരിണാമവും സമാന്തരമായല്ല സംഭവിക്കുന്നത്‌ എന്നു തീര്‍ച്ച. അവതമ്മില്‍ നാം കരുതുംപോലെ കാര്യകാരണബന്ധമല്ല ഉള്ളത്‌.
സംസ്‌ക്കാരത്തിന്റെ വികാസം സംഭവിച്ചിട്ടുള്ളത്‌, ഭാഷയും അതിന്റെ പരിസരവും തമ്മില്‍ പുരാതനകാലത്തുണ്ടായിരുന്നിരിക്കാവുന്ന ദൃഢബന്ധത്തെ ബാധിച്ചുകൊണ്ടും വിച്ഛേദിച്ചുകൊണ്ടും ആയിരുന്നിരിക്കണം. ഇനിയൊരിക്കലും ഒരു ഋജുരേഖയില്‍ ഒത്തുപോകാത്തവണ്ണം അവ അകന്നുപോയ്‌ക്കൊണ്ടിരിക്കുകയാണെന്ന്‌ സപീര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ ഉല്‍ക്കണ്‌ഠപ്പെട്ടിരുന്നു.
സപീറിനും നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ജര്‍മ്മന്‍ ദാര്‍ശനികനായ വില്‍ഹെം വോണ്‍ ഹംബോള്‍ട്‌ മനുഷ്യഭാഷകളുടെ വൈവിധ്യത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്‌. ജോര്‍ജ്ജ്‌ സ്റ്റെയ്‌നറെപ്പോലുള്ളവരാകട്ടെ, ഭാഷാവൈവിധ്യങ്ങള്‍ക്കുമുന്‍പില്‍ അന്ധാളിച്ചുനില്‍ക്കുകയാണുണ്ടായത്‌. ലോകമെമ്പാടുമുള്ള മനുഷ്യരാശിക്കുമുഴുവന്‍ ഒരേ ദഹനവ്യൂഹവും സമാനമായ മസ്‌തിഷ്‌ക്കഘടനയും ഉണ്ടായിട്ടും എന്തുകൊണ്ട്‌ ഒരേഭാഷയില്‍ സംസാരിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം. ബൈബിളിലെ ബാബേല്‍ ഗോപുരത്തകര്‍ച്ചയുടെ കഥ ഇവിടെ ഓര്‍ക്കാവുന്നതാണ്‌. ശാസ്‌ത്രം അയുക്തികമെന്നു തള്ളുമെങ്കിലും മറ്റെന്തെങ്കിലും ഒരു ന്യായീകരണം ഈ ഭാഷാവൈവിധ്യങ്ങള്‍ക്കാസ്‌പദമായി ഇന്നോളം നമുക്കു ലഭിച്ചിട്ടില്ല. ഡാര്‍വിനിയന്‍ പരിണാമസിദ്ധാന്തത്തിന്റെ കൂട്ടുപിടിച്ച്‌ സ്റ്റെയ്‌നര്‍ സ്വയം തൃപ്‌തനാവാന്‍ ശ്രമിക്കുകയാണ്‌; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും അര്‍ഹതയുള്ളതിന്റെ അതിജീവനവും മറ്റും.
സപീറിന്റെ ദര്‍ശനങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ്‌ 1970കളില്‍ എയ്‌നര്‍ ഹോഗന്‍ ?ഭാഷയും പാരിസ്ഥിതികതയും? എന്ന വിഷയം അവതരിപ്പിക്കുന്നത്‌. ഭാഷയും അതു നിലനില്‍ക്കുന്ന പരിസരവും തമ്മിലുള്ള പാരസ്‌പര്യത്തെയാണ്‌ ഭാഷാപാരിസ്ഥിതികത (ecology of language) എന്ന്‌ ഹോഗന്‍ വിളിച്ചത്‌. ഭാഷയുടെ യഥാര്‍ത്ഥ പരിസരം അതിന്റെ സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന സമൂഹം തന്നെയാണ്‌. ജീവശാസ്‌ത്രത്തില്‍നിന്നുള്ള രൂപകം കടമെടുത്തുകൊണ്ട്‌ പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ ഭാഷയുടെ ആയുസ്സിനേയും ജീവിതത്തേയും കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയിരുന്നു. മറ്റേതൊരു ജീവിക്കുമെന്നതുപോലെ ഭാഷയ്‌ക്കും ജനനവും ജീവിതവും മരണവും ഉണ്ട്‌. മനുഷ്യരെപ്പോലെ ഭാഷയ്‌ക്കും കൊച്ചുകൊച്ചസുഖങ്ങള്‍ വരികയും വിദഗ്‌ധരായ വൈയാകരണന്മാരുടെ ചികിത്സയാല്‍ അവ ഭേദമാവുകയും ചെയ്യുമത്രേ. ഡാര്‍വിനിയന്‍ അതിജീവനസിദ്ധാന്തം പോലെ ഭാഷയിലും പുതിയ ജനുസ്സുകള്‍ രൂപമെടുക്കുന്നുവെന്നും അന്ന്‌ ധരിച്ചിരുന്നു. എന്നാലിന്ന്‌ അത്തരമൊരു ജീവശാസ്‌ത്രമാതൃകയെ ഭാഷാപണ്ഡിതര്‍ അംഗീകരിക്കുന്നില്ലെന്ന്‌ ഹോഗന്‍ പറയുന്നു. മറ്റുജീവികളെപ്പോലെ ഭാഷ ശ്വസിക്കുന്നില്ല, ഉപയോക്താക്കളില്‍നിന്നു വേറിട്ട്‌ ഭാഷയ്‌ക്ക്‌ സ്വന്തമായൊരു ജീവിതം തന്നെയില്ല.
ജീവശാസ്‌ത്രമാതൃകയ്‌ക്കു പകരം മറ്റു രൂപകങ്ങള്‍ പിന്നീട്‌ ഉയര്‍ന്നുവന്നു. അവയില്‍ ഏറ്റവും പ്രമുഖം വ്യവസായവിപ്ലവാനന്തരമുണ്ടായ ഒന്നാണ്‌. ഭാഷ ഒരു ഉപകരണമോ ഉപാധിയോ യന്ത്രമോ ആയുധമോ ആണെന്ന്‌. മാനുഷികമായ ഒരു ലക്ഷ്യം ഈ ഉപാധിയിലൂടെ ആര്‍ജ്ജിക്കാനുണ്ട്‌. മറ്റേതൊരു ഉപകരണത്തേയും പോലെ ഭാഷയുടേയും നിര്‍ണ്ണായകഘടകം അതിന്റെ കാര്യക്ഷമത(efficiency)യാണ്‌. പാശ്ചാത്യ ആധുനികതയുടെ ആണിക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന ഈ ഉപകരണവാദം, മനുഷ്യന്റെ അതിരറ്റ ദുരയുടെ പ്രത്യക്ഷീകരണമാണെന്ന്‌ തിരിച്ചറിഞ്ഞത്‌ പിന്നീടുമാത്രമാണ്‌. പ്രകൃതിപ്രതിഭാസങ്ങള്‍ മുഴുവനും മനുഷ്യനു മൃഷ്ടാന്നം ഭുജിക്കാനുള്ള വിഭവങ്ങളാണെന്ന ധാരണയില്‍ നാമേറെ മുന്നോട്ടുപോവുകയും അധികം താമസിയാതെതന്നെ, ആ വിഭവങ്ങള്‍ പരിമിതമാണെന്ന ഞെട്ടുന്ന തിരിച്ചറിവില്‍ സ്‌തംഭിച്ചുപോവുകയും ചെയ്യുന്ന കാലമാണിത്‌. ഒരു സമൂഹം എത്ര സംസ്‌ക്കാരസമ്പന്നമാണെന്നതിന്റെ മാനകം അത്‌ എത്രത്തോളം പ്രകൃതിയില്‍ നിന്നും അകലെയാണെന്നതാണ്‌. പ്രകൃതിയുമായി മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കുമുള്ള പൊക്കിള്‍ക്കൊടി ബന്ധം നമുക്കിനി പുനഃസ്ഥാപിക്കാനാവില്ലെന്ന ദുരന്തസത്യം മനസ്സിലാക്കിയ നാം, പ്രായശ്ചിത്തം പോലും സാധ്യമാകാത്ത ആധുനികതയുടെ പാപങ്ങള്‍ക്കുമുന്നില്‍ അന്തിച്ചുനില്‍ക്കുകയാണിന്ന്‌.

ഭാഷയും പരിസ്ഥിതിയും

ജീവിവര്‍ഗ്ഗങ്ങളും അവയുടെ പരിസരവുമായുള്ള പാരസ്‌പര്യം പോലെ ഏതൊരു ഭാഷയും അതു നിലനില്‍ക്കുന്ന സാഹചര്യവുമായി ഗാഢബദ്ധമാണെന്ന ധാരണയിലാണ്‌ പാരിസ്ഥിതികഭാഷാശാസ്‌ത്രം നിലപാടുറപ്പിക്കുന്നത്‌. 1967ല്‍ അരിസോണയിലെ ഭാഷാപരിതോവസ്ഥയെക്കുറിച്ചുള്ള വീഗെലിന്‍സിന്റെയും ഷുട്‌സിന്റെയും(1967: 403-51)പഠനത്തിലാണ്‌ ആദ്യമായി ഇത്തരമൊരു സമീപനം കാണുന്നത്‌. ഇതിന്റെ വിപുലനമോ സൈദ്ധാന്തികസ്ഥാപനമോ ആയിവേണം ഹോഗന്റെ പഠനത്തെ കാണാന്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മറ്റു വിജ്ഞാനശാഖകളെ അപേക്ഷിച്ച്‌ പാരിസ്ഥിതികഭാഷാപഠനം കൂടുതല്‍ ചലനാത്മകമാണ്‌. കേവലം വിവരണാത്മകം എന്നതിനേക്കാള്‍ പ്രവചനാത്മകമോ പരിഹാരാത്മകമോ ആണ്‌ അത്‌. ആധുനികഭാഷാശാസ്‌ത്രം, അന്നുവരെ നിലനിന്നിരുന്ന നിര്‍ദ്ദേശാത്മകമോ താരതമ്യാത്മകമോ ആയ രീതികളെ ഏകകാലിക വിവരണങ്ങള്‍കൊണ്ട്‌ പകരം വച്ചുവെങ്കില്‍, അതിനോടും അതിന്റെ സന്തതിയായ ഘടനാവാദപദ്ധതികളോടും കടകവിരുദ്ധമായ നിലപാടാണ്‌ ഹരിതഭാഷാപഠനം പുലര്‍ത്തുന്നത്‌. ജൈവവ്യൂഹം (ecosystem) എന്ന തത്വത്തിന്‌ സമാന്തരമായി ഹോഗന്‍ സങ്കല്‌പിച്ച ഭാഷാലോകവ്യൂഹം (language world system) എന്ന ആശയം ആധുനികോത്തരമായ ഒരു ദാര്‍ശനികപരിസരത്തിനു മാത്രം വിഭാവന ചെയ്യാവുന്ന ഒന്നായിരുന്നു. ഹോഗനെ സംബന്ധിച്ച്‌ അതൊരു ആനുഭവിക വ്യവഹാരമാണ്‌. ജൈവവ്യൂഹത്തിനകത്തെ പരസ്‌പരാശ്രിതത്വം ഈ ഭാഷാവ്യൂഹത്തിനകത്തും നിലനില്‍ക്കുന്നുണ്ട്‌. ഭാഷ സാധ്യമാകുന്നത്‌ മനുഷ്യരെ മാത്രം ആശ്രയിച്ചല്ലെന്ന ഈ കണ്ടെത്തല്‍, ഫ്രെഡറിക്‌ നീഷേയില്‍നിന്നു തുടങ്ങുകയും ഫൂക്കോവില്‍ പുഷ്‌പിക്കുകയും ചെയ്‌ത പ്രതിമാനവികവാദത്തിന്‌ താങ്ങാണ്‌. പ്രകൃതിയോടുള്ള നവീനനാഗരികസമൂഹങ്ങളുടെ സമീപനം എങ്ങനെ അതിന്റെ സര്‍ഗ്ഗജീവിതത്തെ ബാധിക്കുന്നുവോ അതുപോലെത്തന്നെ നവീനഭാഷോപയോഗരീതികളും ഭാഷയുടെ സര്‍ഗ്ഗാത്മകതയെ ബാധിക്കുമെന്നുതന്നെ ഹോഗന്‍ കരുതുന്നു.
1980കളില്‍ എയ്‌നര്‍ ഹോഗന്റെ രൂപകത്തിന്‌ കാര്യമായ പ്രശസ്‌തി ലഭിച്ചു. ഒരു കൂട്ടം പഠനങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും ഈ ചിന്ത പ്രചോദനമേകി. വംശനാശം നേരിടുന്ന ജീവജാതികളെപ്പോലെത്തന്നെയാണ്‌ നാശോന്മുഖമായ ഭാഷകളുടേയും സ്ഥിതിയെന്ന്‌ ഈ പഠനങ്ങള്‍ ആണയിട്ടുപറഞ്ഞു. ജൈവവൈവിധ്യം പോലെത്തന്നെ നിര്‍ണ്ണായകമായ ഒന്നാണ്‌ ഭാഷാവൈവിധ്യമെന്നും അവര്‍ തെളിയിച്ചു. ഒരുപക്ഷേ യഹോവയായ ദൈവം മനുഷ്യനുമേല്‍ ചൊരിഞ്ഞ ആദിമശിക്ഷ -അവരുടെ ഭാഷ കലക്കിക്കളഞ്ഞത്‌- പുതിയ അവബോധത്തോടെ തിരിച്ചറിയുകയും അനുഗ്രഹമായി ഏറ്റുവാങ്ങുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ ഇവിടെ കാണാനാവുക.
1990കളോടെ ഹരിതഭാഷാപഠനത്തിന്‌ വ്യക്തമായ ദിശാബോധവും ദൗത്യവും കൈവരുന്നതായി കാണാം. ജര്‍മ്മന്‍ ഭാഷാശാസ്‌ത്രജ്ഞനായ മാത്തിയാസ്‌ യുങ്ങ്‌(Jung 2001), പത്രവാര്‍ത്തകളുടെ ശേഖരം അപഗ്രഥിച്ചുകൊണ്ട്‌ പാരിസ്ഥിതികപദാവലികളില്‍ കാലക്രമത്തില്‍ വരുന്ന പരിണാമം പഠിക്കുകയുണ്ടായി. ഉദാഹരണമായി ആണവോര്‍ജ്ജം എന്ന പദം തന്നെയെടുക്കാം. അര്‍ത്ഥതലത്തിലുള്ള അതിന്റെ സഹസംബന്ധരൂപങ്ങള്‍ സ്വാതന്ത്ര്യം, വളര്‍ച്ച, പുരോഗതി, യുദ്ധം എന്നിവയാണ്‌. ഇവയില്‍ യുദ്ധം എന്ന പദവുമായുള്ള ആണവോര്‍ജ്ജത്തിന്റെ ചാര്‍ച്ചയിലാണ്‌ ഭാഷയുടെ ഇടപെടല്‍ യുങ്ങ്‌ കണ്ടെത്തുന്നത്‌. ആരോഗ്യകരമായ പ്രകൃതിദത്ത ഊര്‍ജ്ജത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രേരണ ഭാഷയുടെ കൂടി ഇടപെടല്‍ മൂലമാണെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. മൈക്കല്‍ ഹാലിഡേയുടെ നിരീക്ഷണങ്ങളില്‍(2001: 175-202) പ്രയുക്തഭാഷാശാസ്‌ത്രത്തിന്‌ പാരിസ്ഥിതികപ്രശ്‌നങ്ങളിലുള്ള ഉത്തരവാദിത്വം എന്തെന്നു വ്യക്തമായിരുന്നു. ഭാഷാവ്യവസ്ഥയ്‌ക്കു നേരെയുള്ള കടുത്തവിമര്‍ശനവുമായാണ്‌ അദ്ദേഹം രംഗത്തെത്തിയത്‌. ഭാഷയുടെ പദകോശവും വ്യാകരണവുമാണ്‌ നമ്മുടെ അനുഭവങ്ങളെ പരുവപ്പെടുത്തുന്നതെന്ന്‌ ആവര്‍ത്തിച്ചുകൊണ്ടാണ്‌ തന്റെ ഭാഷാവിമര്‍ശം അദ്ദേഹം ആരംഭിക്കുന്നത്‌. യാഥാര്‍ത്ഥ്യമെന്നത്‌ നേരത്തേതന്നെ നമുക്കായി ഒരുക്കിവച്ചിരിക്കുന്നതോ അര്‍ത്ഥകല്‌പനയ്‌ക്കായി കാത്തിരിക്കുന്നതോ ആയ ഒന്നല്ല. യാഥാര്‍ത്ഥ്യനിര്‍മ്മിതിയുടെ ഘട്ടത്തിലാണ്‌ ഭാഷതന്നെയും ഉരുവം കൊള്ളുന്നത്‌. തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും തങ്ങള്‍ക്കനുകൂലമാക്കാനുംവേണ്ടി മനുഷ്യര്‍ ഭാഷ ഉപയോഗിക്കുന്നുവെന്ന്‌ ഹാലിഡേ സിദ്ധാന്തിക്കുന്നു. ഉല്‍പ്പാദനരീതികളേയും ഉപാധികളേയും ആശ്രയിച്ചുകൂടിയാണ്‌ ഒരു പ്രത്യേക ചരിത്രഘട്ടത്തിലെ വ്യാകരണത്തിന്റെ അര്‍ത്ഥനിര്‍മ്മിതി സാധ്യമാകുന്നത്‌. മാറുന്ന ഭൗതികസാഹചര്യങ്ങളും ഭാഷാവ്യാകരണവും തമ്മിലുള്ള ബന്ധം തികച്ചും സങ്കീര്‍ണ്ണമാണ്‌. ചരിത്രസാഹചര്യങ്ങള്‍ക്കപ്പുറം നിന്നുകൊണ്ട്‌ ഭാഷയിലെ അര്‍ത്ഥജനനപ്രക്രിയകള്‍ (semiogenesis) മനസ്സിലാക്കാനാവില്ല. അതുകൊണ്ട്‌ ഭാഷ, ഒരേസമയം യാഥാര്‍ത്ഥ്യത്തിന്റെ ഭാഗവുമാണ്‌, യാഥാര്‍ത്ഥ്യത്തെ പരുവപ്പെടുത്തുന്ന ഒരു വാഹകവുമാണ്‌, അതേസമയം അത്‌ യാഥാര്‍ത്ഥ്യത്തിന്റെ രൂപകവുമാണ്‌. ഈ സങ്കീര്‍ണ്ണവ്യാപാരത്തെ അതിന്റെ ഊരാക്കുടുക്കുകളോരോന്നായി വിടുര്‍ത്തിയെടുത്തുവേണം ഒരു ഭാഷാപഠിതാവ്‌ സമീപിക്കാന്‍. ചരിത്രസന്ധികളിലെ നിര്‍ണ്ണായകഘട്ടങ്ങളിലോരോന്നിലും അര്‍ത്ഥത്തിന്റെ വഴികളിലുണ്ടായ മാറ്റം തിരിച്ചറിയേണ്ടതുണ്ട്‌. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന നാടോടിക്കാലത്തുനിന്നും കൃഷിയും കാലിമേക്കലുമടങ്ങുന്ന ജീവിതരീതിയിലേക്കു മാറിയപ്പോള്‍ അഥവാ ഒരിടത്ത്‌ കുറച്ചുകാലത്തേക്കെങ്കിലും സ്ഥിരവാസമുറപ്പിക്കേണ്ടിവന്നപ്പോള്‍, പുതിയൊരു ആശയവിനിമയവ്യാപാരത്തിന്‌ തുടക്കമിടുകയായിരുന്നു. അതാണ്‌ ആലേഖനസമ്പ്രദായത്തിനു നിമിത്തമായത്‌. അതോടൊപ്പം വ്യാകരണവും ആവിര്‍ഭവിച്ചു. വ്യാകരണം ഭാഷാപ്രയോഗങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ ശ്രമിച്ചതോടെ അവ കുറിക്കുന്ന യാഥാര്‍ത്ഥ്യവും വര്‍ഗ്ഗീകരിക്കപ്പെട്ടു. അതോടെ സാമൂഹികബന്ധങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്‌തുവെന്ന്‌ ഹാലിഡേ നിരീക്ഷിക്കുന്നു.
വളര്‍ച്ചാവാദം, ലിംഗ-വര്‍ഗ്ഗ പക്ഷപാതം, തുടങ്ങിയവയുടെ പ്രത്യയശാസ്‌ത്രവിവക്ഷകള്‍ ഭാഷാവ്യാകരണങ്ങളില്‍ത്തന്നെ ഉള്ളടങ്ങിയിരിക്കുന്നുവെന്ന്‌ അദ്ദേഹം ചുണ്ടിക്കാട്ടി. പ്രകൃതിവിഭവങ്ങള്‍ അപരിമിതമാണെന്ന ധാരണയിലാണ്‌ അവയെക്കുറിക്കുന്ന ഭാഷാപദങ്ങളെ നാം മേയനാമങ്ങള്‍ എന്നുവിളിക്കുന്നത്‌. എണ്ണ, ഊര്‍ജ്ജം, ജലം, വായു തുടങ്ങിയ വിഭവങ്ങളെല്ലാം യാതൊരു ദാക്ഷിണ്യവുമില്ലാതെ ഊറ്റിയെടുക്കുന്ന മനുഷ്യന്‌ ഭാഷാപക്ഷത്തുനിന്നു സഹായിക്കുന്നവയായിരുന്നു ഇത്തരം വ്യാകരണകാര്യങ്ങള്‍. അതുപോലെത്തന്നെ ഏറ്റക്കുറച്ചിലുകളെ താരതമ്യം ചെയ്യുന്ന വിരുദ്ധജോടികളില്‍ വളര്‍ച്ചയെ സൂചിപ്പിക്കുന്ന പദങ്ങള്‍ നിഷ്‌പക്ഷമായും നിലവാരമായും ഉപയോഗിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്‌. ?കാറിന്റെ വേഗത? എന്നു പറയുന്നതുപോലെത്തന്നെ ?ഒച്ചിന്റെയും വേഗത?യെക്കുറിച്ചും സംസാരിക്കുമ്പോള്‍ വേഗം/മെല്ലെ എന്ന ജോടിയില്‍ ആദ്യത്തേത്‌ നിലവാരപദമായി(standard) സ്വീകരിക്കപ്പെടുന്നു.
ഉയരമുള്ള കെട്ടിടം ഉയരം കുറഞ്ഞയാള്‍
സ്ഥലത്തിന്റെ വിസ്‌താരം വിസ്‌താരം കുറഞ്ഞ മുറി
കട്ടിയുള്ള പുസ്‌തകം കട്ടികുറഞ്ഞ കടലാസ്‌
ഇങ്ങനെ ഭാഷയിലെ വിശേഷണങ്ങള്‍ക്കൊക്കെയും വളര്‍ച്ചാവാദത്തിന്റെ ബാധയുണ്ടെന്നും നിഷ്‌കളങ്കമായ ഒരു ധര്‍മ്മമല്ല അവ നിര്‍വ്വഹിക്കുന്നതെന്നും ഹാലിഡേ വ്യക്തമാക്കുന്നു. ?രോഗം? എന്നവാക്കില്‍നിന്നാണ്‌ നാം ?ആരോഗ്യം? ഉണ്ടാക്കിയത്‌. അതില്ലാത്ത അവസ്ഥയ്‌ക്ക്‌ വീണ്ടും നാം മറ്റൊരു വാക്കുകണ്ടുപിടിക്കേണ്ടിവന്നു, ?അനാരോഗ്യം?. ഇവിടെ രോഗവും അനാരോഗ്യവും തമ്മില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസം സൃഷ്ടിക്കപ്പെടുന്നുണ്ട്‌. വീക്ഷണകോണിലെ വ്യതിയാനമാണത്‌.
മറ്റൊരു മേഖല ഭാഷയിലെ സര്‍വ്വനാമവ്യവസ്ഥയാണ്‌. മനുഷ്യരൊഴികെയുള്ള എല്ലാ ചേതനാചേതനങ്ങളേയും നാം ?അത്‌/അവ? എന്ന ഒരൊറ്റ സര്‍വ്വനാമഗണത്തിലാണ്‌ പെടുത്തുക. മഹാജീവലോകത്തെയപ്പാടെ നിര്‍ജ്ജീവകോടിയില്‍ തള്ളുവാനും അതുവഴി മനുഷ്യന്‍ മാത്രമാണ്‌ ഭൂമിയുടെ യഥാര്‍ത്ഥ അവകാശി എന്നു സ്ഥാപിക്കുവാനും നിര്‍ദ്ദോഷമെന്നു തോന്നുന്ന ഒരു സര്‍വ്വനാമവ്യവസ്ഥ സഹായിക്കുന്നതിങ്ങനെയാണ്‌. ക്രിയാപദങ്ങളില്‍ത്തന്നെ മനുഷ്യനു മാത്രം ചെയ്യാനാവുന്ന ക്രിയകള്‍ അനവധിയാണ്‌. ചിന്തിക്കുക, അറിയുക, വിശ്വസിക്കുക, സഹതപിക്കുക, തുടങ്ങി ഒട്ടേറെ മാനുഷികവ്യാപാരങ്ങള്‍ മറ്റു ജീവലോകത്തിന്‌ വിലക്കപ്പെട്ടിരിക്കുകയാണ്‌. അവര്‍ക്കാകട്ടെ നാം കനിഞ്ഞുനല്‍കിയിട്ടുള്ളത്‌ ഇരതേടലും ഇണചേരലും പോലുള്ള ചുരുക്കം ചില ?മൃഗീയ?ചോദനകള്‍മാത്രം. സൃഷ്ടികളില്‍വച്ച്‌ മനുഷ്യനെ മാത്രം വ്യവച്ഛേദിക്കുന്ന ഈ സമീപനം ഭാഷയിലെ മനുഷ്യകേന്ദ്രീകരണ(anthropocentrism)ത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്‌. ഹരിതഭാഷാപഠിതാക്കള്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നതും ഈ മേഖലയിലേക്കാണ്‌.
മനുഷ്യഭാഷയും മൃഗഭാഷയും തമ്മിലുള്ള അടിസ്ഥാനവ്യത്യാസങ്ങള്‍ പഠിച്ചുകൊണ്ടാണ്‌ ഇന്നും ഭാഷാശാസ്‌ത്രം അതിന്റെ വിഷയികളെ സൃഷ്ടിക്കുന്നത്‌. പാഠ്യപദ്ധതിയുടെ വസ്‌തുനിഷ്‌ഠതയ്‌ക്കപ്പുറം അത്‌ എങ്ങനെ മനുഷ്യകേന്ദ്രിതമായ ഒരു ദര്‍ശനം പ്രചരിപ്പിക്കുന്നുവെന്നാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഭാഷ ഒരു മാനുഷികസിദ്ധിയാണെന്നും, ഭാഷാര്‍ജ്ജനശേഷി മനുഷ്യനുമാത്രം ജന്മസിദ്ധമാണെന്നും നവീനഭാഷാശാസ്‌ത്രം ഉരുവിട്ടുപഠിപ്പിക്കുന്നതിന്റെ ധ്വനികള്‍ എത്രമാത്രം പ്രകൃതിവിരുദ്ധമാണെന്നോര്‍ക്കുക. ഭാഷയിലെ പ്രകൃതിവിരുദ്ധതയും മനുഷ്യകേന്ദ്രീകരണവും തിരുത്തേണ്ടതുണ്ടോ എന്ന ചോദ്യം ഇന്ന്‌ സംഗതമാണ്‌. മനുഷ്യഭാഷ നൈസര്‍ഗ്ഗികമായിത്തന്നെ ഉണ്ടായതാണെന്നും അതിനുവന്നിട്ടുള്ള പോരായ്‌മകള്‍ മനുഷ്യസമൂഹങ്ങളുടെ അടിസ്ഥാനവൈരുദ്ധ്യങ്ങള്‍ മൂലമാണെന്നും അതിനെക്കുറിച്ച്‌ ഭാഷകരെ ബോധ്യപ്പെടുത്തുന്നതോടെ ഹരിതഭാഷാപഠിതാവിന്റെ ദൗത്യം തീരുകയാണെന്നും വേണമെങ്കില്‍ കരുതാം. ഗോട്‌ലി (1996:552)യെപ്പോലുള്ളവര്‍ വിശ്വസിക്കുന്നത്‌ ഭാഷ, കാലക്രമത്തില്‍ പാരിസ്ഥിതികമായ ഉള്‍ക്കാഴ്‌ചകളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായിത്തന്നെ പരിഷ്‌ക്കരിക്കപ്പെടുമെന്നാണ്‌.
ഹരിതഭാഷാപഠനം മറ്റൊരുതരം ഭാഷാതനിമാവാദമാണെന്ന്‌ ആരോപണമുണ്ട്‌. ഭാഷയുടെയും ജീവിതത്തിന്റെയും പവിത്രവും നിഷ്‌ക്കളങ്കവുമായ ഒരു ഭൂതകാലം പുനരാനയിക്കുകമാത്രമേ നാം ചെയ്യേണ്ടതുള്ളൂ എന്നതുപോലുള്ള മൗലികവാദങ്ങള്‍ എന്തായാലും അവിടെ കാണാനില്ലതന്നെ. ആധുനികമാനവികശാസ്‌ത്രങ്ങള്‍ കാര്യകാരണബന്ധം സംബന്ധിച്ച കേവലയുക്തികളില്‍ ഊന്നുമ്പോള്‍ ഈ പഠനശാഖ അവയില്‍ നിന്നും പൂര്‍ണ്ണമായും വിടുതല്‍ നേടുന്നതുകാണാം. പകരം പാരസ്‌പര്യം, ദ്വന്ദ്വാത്മകത, ശൃംഖലാസഞ്ചയനം തുടങ്ങിയ പുതിയ പദാവലികള്‍ കേന്ദ്രത്തിലെത്തുകയാണിവിടെ. പ്രേഷകന്‍ - സന്ദേശമാധ്യമം - സ്വീകര്‍ത്താവ്‌ എന്നുള്ള പരമ്പരാഗത ആശയവിനിമയ സഞ്ചാരം പുതിയ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണേണ്ടതിന്റെ ആവശ്യകതയും ഹരിതഭാഷാപഠനം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്‌.
ഭാഷയുടെ മനുഷ്യകേന്ദ്രീകരണത്തില്‍നിന്നു വ്യത്യസ്‌തമായി മറ്റൊരുതരം മനുഷ്യവല്‍ക്കരണം ചില ഗോത്രഭാഷകളില്‍ കാണപ്പെടുന്നുണ്ട്‌. മനുഷ്യനെപ്പോലെയോ അതിനേക്കാള്‍ കരുത്തുറ്റതോ ആയ ആത്മാക്കള്‍ മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഉള്ളതായി അവര്‍ വിശ്വസിക്കുന്നു. അവയുമായുള്ള പാരസ്‌പര്യത്തിലാണ്‌ മനുഷ്യന്റെ നിലനില്‍പ്പുതന്നെ. അതെങ്ങാനും വിച്ഛേദിക്കപ്പെട്ടാല്‍ കൊടിയ വിപത്താണ്‌ മനുഷ്യന്‌ നേരിടേണ്ടിവരിക. പൂക്കള്‍ക്കും പറവകള്‍ക്കും തരുലതാദികള്‍ക്കും ആത്മാവും വികാരവും കോപവും വാത്സല്യവും ആരോപിക്കുന്ന ഈ ലോകവീക്ഷണം മനുഷ്യകേന്ദ്രിതമല്ലെങ്കിലും മറ്റൊര്‍ത്ഥ ത്തില്‍ മനുഷ്യത്വാരോപ(anthropomorphism)മാണെന്നു കാണാം. മനുഷ്യനു തത്തുല്യമായ വികാരവിചാരങ്ങള്‍ അവയ്‌ക്കുമേല്‍ ആരോപിക്കപ്പെടുകയും അതുവഴി ഒരു സഹജീവനം സാധ്യമാക്കുകയുമാണവിടെ. അഭിനവസാങ്കേതികത സൃഷ്ടിക്കുന്ന ശകലിതമായ പ്രപഞ്ചവീക്ഷണവും എന്നാല്‍ അതിനു കടകവിരുദ്ധമായി അവയ്‌ക്കെല്ലാം അധിനാഥനായൊരു മനുഷ്യനും പകരം ഈ ഗോത്രവര്‍ഗ്ഗക്കാര്‍ സാകല്യദര്‍ശനത്തിനുള്ള കരുക്കളായാണ്‌ ഭാഷയെ കാണുന്നത്‌. നാടോടി വിശ്വാസങ്ങളിലും ആചാരങ്ങളിലും സമൃദ്ധമായി കാണുന്നതും അചേതനവസ്‌തുക്കള്‍ക്ക്‌ മനുഷ്യത്വം ആരോപിക്കുന്നതുമായ ഈ പ്രപഞ്ചവീക്ഷണത്തെ ശാസ്‌ത്രം അന്ധവിശ്വാസമായാണ്‌ ചിത്രീകരിക്കാറുള്ളത്‌. എങ്കിലും അത്തരം അന്ധമോ ബധിരമോ ആയ വിശ്വാസങ്ങളുടെ അന്തര്‍ദ്ധാരയായിരിക്കണം അന്തമറ്റ പ്രകൃതിചൂഷണത്തില്‍ നിന്നും ഒരുപരിധിവരെയെങ്കിലും ഇന്ത്യക്കാരെ വിലക്കിയത്‌. അനിശ്ചിതത്വസിദ്ധാന്തത്തിന്റെ ആചാര്യനായ ഹൈസന്‍ബര്‍ഗ്‌ ശാസ്‌ത്രലോകത്തോടു നടത്തിയ അഭ്യര്‍ത്ഥന ഇവിടെ സാര്‍ത്ഥകമാവുകയാണ്‌. ഈ അണ്ഡകടാഹത്തെയാകെ സാകല്യരൂപത്തിലാണ്‌ ഉള്‍ക്കൊള്ളേണ്ടതെന്നും അല്ലാതെ ശാസ്‌ത്രീയത നമുക്കു സമ്മാനിക്കുന്ന ശകലിതവും ദുരുപദിഷ്ടവുമായ പ്രപഞ്ചവീക്ഷണം നമ്മെ മഹാദുരന്തങ്ങളിലേക്കാണ്‌ വഴിനയിക്കുന്നതെന്നും ആയിരുന്നു ഹൈസന്‍ബര്‍ഗ്ഗിന്റെ താക്കീത്‌.

പുതിയൊരു പച്ചമലയാളം

പാരിസ്ഥിതികമായ അവബോധങ്ങളുടെ വെളിച്ചത്തില്‍ ഭാഷാവ്യാകരണങ്ങളെ തിരുത്തിയെഴുതേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവന്നപ്പോഴാണ്‌ ഹരിതവ്യാകരണം എന്ന ആശയം പ്രത്യക്ഷപ്പെട്ടത്‌(Goatly 2001: 203). മലയാളസാഹചര്യത്തില്‍ വ്യാകരണത്തിലെ ചില പച്ചപ്പുകളെക്കുറിച്ചുള്ള അന്വേഷണം അര്‍ത്ഥവത്താകുന്ന സന്ദര്‍ഭമാണിത്‌. മനുഷ്യനുവേണ്ടി മാത്രം ഒച്ചവെക്കുന്ന ഒരു കപടഭാഷയുടെ സ്ഥാനത്ത്‌ സാകല്യദര്‍ശനത്തിന്റെ പുതിയ വാങ്‌മയങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. സ്‌ത്രീവാദവും പാരിസ്ഥിതികസ്‌ത്രീവാദവും(ecofeminism) ഭാഷയെ പുതിയ ഉള്‍ക്കാഴ്‌ചകളുടെ വെളിച്ചത്തില്‍ തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. കേവലമായ പരിഷ്‌ക്കരണങ്ങള്‍കൊണ്ടോ ഏതെങ്കിലും ചില രൂപങ്ങള്‍ തിരുത്തിയെഴുതിയതുകൊണ്ടോ നിവര്‍ത്തിക്കാവുന്ന പിഴവുകളല്ല നാം നാളിതുവരെ ചെയ്‌തുകൂട്ടിയിട്ടുള്ളത്‌. ഭാഷയേയും പ്രകൃതിയേയും പരിസരത്തേയും സഹജീവികളേയും സാകല്യതാബോധംകൊണ്ടു തെളിഞ്ഞ കണ്ണുകൊണ്ട്‌ നോക്കിക്കാണണമെങ്കില്‍ വ്യാകരണം(ജീവിതതത്വം എന്ന വിശാലമായ അര്‍ത്ഥത്തില്‍) തന്നെ തിരുത്തിയെഴുതേണ്ടിയിരിക്കുന്നു. ഹരിതാവബോധം കൊണ്ടു തെളിയിച്ചെടുത്ത അത്തരമൊരു വ്യാകരണവും ഭാഷയുമാണ്‌ ഇന്ന്‌ നമുക്കാവശ്യം.
വ്യാകരണത്തിലെ സംവര്‍ഗ്ഗങ്ങളില്‍ ബോധപൂര്‍വ്വമായോ അല്ലാതെയോ പ്രത്യക്ഷപ്പെടുന്ന ചില രൂപകങ്ങള്‍ എടുത്തു പരിശോധിക്കുന്നത്‌ ഇവിടെ സംഗതമാണ്‌. പ്രകൃതി - പ്രത്യയം എന്ന സംവര്‍ഗ്ഗത്തില്‍ സ്വാഭാവികമെന്നോ ആദിമമെന്നോ മാറ്റംവരാത്തതെന്നോ ഒക്കെ അര്‍ത്ഥധ്വനികളുള്ള ഒരു ഗണമാണ്‌ പ്രകൃതി. ഇംഗ്ലീഷില്‍ അത്‌ 'root' ആണെങ്കില്‍ പ്രത്യയം ചേര്‍ക്കാനായി സജ്ജമായ രൂപത്തെ 'stem' എന്നാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. വിത്തും വൃക്ഷവും കേരളപാണിനിയുടെ ഇഷ്ടരൂപകമാണ്‌. പലപ്പോഴായി അദ്ദേഹം അത്‌ തന്റെ കൃതിയില്‍ ഉപയോഗിക്കുന്നതുകാണാം. സംസ്‌കൃതത്തിലെ സ്വരവും വ്യഞ്‌ജനവും തമിഴര്‍ക്ക്‌ ഉയിരും മെയ്യുമാകുന്നതിലും മനുഷ്യത്വാരോപത്തിന്റെ തെളിമയുണ്ട്‌. നാമം എന്ന വാക്കിന്‌ ?നമിക്കുന്നത്‌? എന്ന്‌ അര്‍ത്ഥം കൊടുക്കുമ്പോഴുള്ള വിദൂരവ്യംഗ്യങ്ങള്‍ പുതിയ പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കേണ്ടതായിവരുന്നു. ഭാഷകനാണോ വസ്‌തുവാണോ നമിക്കുന്നത്‌ എന്ന അര്‍ത്ഥത്തില്‍.
പ്രാചീന തമിഴ്‌ വ്യാകരണമായ തൊല്‍ക്കാപ്പിയത്തിന്റെ ദര്‍ശനം പ്രസക്തമാകുന്നത്‌ ഈ ഘട്ടത്തിലാണ്‌. തൊല്‍ക്കാപ്പിയം ഭാഷയേയും സാഹിത്യത്തേയും കാണുന്നത്‌ മനുഷ്യന്റെ കണ്ണിലൂടെയല്ല. സമഗ്രമായ ഒരു പ്രകൃതിസത്തയുടെ പ്രസരം മനുഷ്യന്റെ എക്കാലത്തേയും വിസ്‌മയഗ്രന്ഥമായ അതിലുണ്ട്‌. സാഹിത്യത്തിലെ ഏറ്റവും സൂക്ഷ്‌മമായ അര്‍ത്ഥലാഞ്‌ഛനകളെപ്പോലും ഇഴപിരിച്ചെടുത്ത്‌ പ്രകൃതിയിലെ ഓരോ അംശത്തോടും സമന്വയിപ്പിക്കുന്ന അനന്വയമായ രീതിയിലാണ്‌ തൊല്‍ക്കാപ്പിയം രചിച്ചിട്ടുള്ളത്‌. ദ്രാവിഡപ്രകൃതിയെ അതിന്റെ ഏറ്റവും സൂക്ഷ്‌മവും വിശാലവുമായ തലത്തില്‍ തൊട്ടറിഞ്ഞ ഒരാള്‍ക്കുമാത്രമേ ഇത്തരമൊരു ഗ്രന്ഥം രചിക്കാനാവൂ. വ്യാകരണത്തെ കേവലനിര്‍ദ്ദേശാത്മകതയില്‍ നിന്നു വിമോചിപ്പിച്ച്‌ എന്നും പുതുമകളും അനന്യതയും മാത്രം പ്രദര്‍ശിപ്പിക്കുന്ന പ്രകൃതിയുടെ മര്‍മ്മമറിയാനുള്ള അന്വേഷണമായി മാറ്റുവാനുള്ള ശ്രമമായാണ്‌ തൊല്‍ക്കാപ്പിയം രചിക്കപ്പെട്ടിട്ടുള്ളത്‌. ദ്രാവിഡസൗന്ദര്യശാസ്‌ത്രമെന്നൊരു കള്ളിയിലൊതുക്കി അതിന്റെ മൗലികതയും സാകല്യസന്ദേശവും കളയാതിരിക്കേണ്ട കടമ തൊല്‍ക്കാപ്പയത്തിന്റെ പ്രയോക്താക്കളുടേതാണ്‌.
മലയാളത്തില്‍ അര്‍ത്ഥംകൊണ്ട്‌ ഏറ്റവും സര്‍ഗ്ഗാത്മകമായ ഒരു വാക്കാണ്‌ ?പച്ച? എന്നത്‌. ശബ്ദതാരാവലി(1987[1923]: 1137)യില്‍ അതിനുകൊടുത്തിട്ടുള്ള അര്‍ത്ഥവിവക്ഷകള്‍ ഇവയാണ്‌: (വി.)പഴുക്കാത്ത, ഇളയ, പുതിയ, വേവിക്കാത്ത, ഉണങ്ങാത്ത, പച്ചനിറമുള്ള, തെറിയായ; (നാ.) പാകമാകാത്തത്‌, സപ്‌തവര്‍ണ്ണങ്ങളിലൊന്ന്‌, മരതകക്കല്ല്‌, ഒരുതരം തുളസി, ജീവന്‍, ചൊടി, സ്വത്ത്‌, സ്വതേയുള്ള പ്രകൃതി, തനിനിറം, ഐശ്വര്യം, നിറവ്‌, ചാണകം, പയറ്‌, ഒരുതരം ചുട്ടി, അസഭ്യവാക്ക്‌, പുതുവെള്ളം... അങ്ങിനെയങ്ങിനെ. ഇവയുടെ ഇങ്ങേയറ്റത്താണ്‌ നമ്മുടെ കാവ്യചരിത്രത്തില്‍ അതിനു കൈവന്ന മറ്റൊരു അര്‍ത്ഥാന്തരം: പച്ചമലയാളപ്രസ്ഥാനം. സാഹിത്യഭാഷയുടെ ഒരു നയപ്രഖ്യാപനസന്ദര്‍ഭമായിരുന്നു അത്‌.
ഹരിതഭാഷാവബോധത്തിന്റെ ഈ ചരിത്രസന്ധിയില്‍ നമുക്ക്‌ വീണ്ടുമൊരിക്കല്‍ക്കൂടി ആ പദം പുതിയ അര്‍ത്ഥത്തില്‍ സ്വീകരിക്കേണ്ടിവരികയാണ്‌. മനുഷ്യകേന്ദ്രിതവ്യവഹാരങ്ങളില്‍ നിന്നു വിമുക്തമായി, സാകല്യദര്‍ശനത്തിന്റെ പുതിയ പച്ചപ്പുകളിലേക്ക്‌ സ്വച്ഛന്ദസഞ്ചാരം സാധ്യമാക്കുന്ന പുതിയൊരു ?പച്ചമലയാളം? നമുക്കു നിര്‍മ്മിക്കേണ്ടിയിരിക്കുന്നു.

__________________________
Reference:


Fill, Alwin and Peter Muhlhausler (eds.) 2001 The Ecolinguistics Reader: Language, Ecology and Environment, London: Continuum
Goatly, Andrew 2001 Green Grammar and Grammatical Metaphor, or Language and Myth of Power, or Metaphors We Die By, in Fill and Muhlhausler (Eds.) 2001: 203-225
Halliday, Michael 2001 The New Ways of Meaning, in Fill and Muhlhausler (Eds.) 2001: 170-202
Ilakkuvanar, Prof. S., 1963 Tholkkappiyam in English with Critical Studies, Madurai: Kural Neri Publishing House
Ilayaperumal, M. and S.G. Subramaniapillai, 1961, Tholkkappiyam(in Malayalam), Trivandrum: Saraswathi Nivas
Jung, Matthias 2001 The Ecological Criticism of Language, in Fill and Muhlhausler, (Eds.) 2001: 270-283
Padmanabhapillai, Sreekantheswaram G. 1987 (1923) Sabdataaravali, Kottayam: National Book Stall
Rajarajavarma, A.R. 1970 (1895) Keralapaniniyam, Kottayam: NBS
Sapir, Edward 2001 (1912) ?Language and Environment?, in Fill, Alwin and Peter Muhlhausler (eds.)
Voegelin, C.F., and F.M., and Noel W. Shutz. Jr. 1967 The Language Situation in Arizona as part of the Southwest Culture Area: Studies in Southwestern Ethnolinguistics, The Hague: Mouton